ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം; ഗസ്സയിലെ ആശുപത്രി ആക്രമണത്തിന് മറുപടി
text_fieldsഗസ്സ: ആശുപത്രികളിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് തിരിച്ചടി. ഗസ്സയിലെ അൽ-ക്വാദ് ബ്രിഗേഡാണ് ആക്രമണം നടത്തിയത്. അഷ്ദോദ്, അഷ്‍കലൻ, സെദാറോത് തുടങ്ങിയ പ്രദേശങ്ങളിൽ ആക്രമണം നടത്തിയെന്ന് അൽ-ക്വാദ് ബ്രിഗേഡ് അറിയിച്ചു. നിരവധി ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ നിന്ന് റോക്കറ്റാക്രമണമുണ്ടായെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിെച അഡ്രേ പറഞ്ഞു. രണ്ട് മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇസ്രായേൽ സൈനിക വക്താവ് അവകാശപ്പെട്ടു. ഒരു മിസൈൽ രാജ്യത്തേക്ക് എത്തിയെങ്കിലും കാര്യമായ നഷ്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വൻ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടത്തിയ ആക്രമണം മുഹമ്മദ് സിൻവാറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുറോപ്യൻ ആശുപത്രിയിൽ നടത്തിയ ആക്രമണം സിൻവാറിനെ ലക്ഷ്യമിട്ടുള്ളതാണെന്ന ന്യായമാണ് ഇസ്രായേൽ നിരത്തുന്നത്. എന്നാൽ, സിൻവാർ യുറോപ്യൻ ആശുപത്രിയിൽ ഉണ്ടെന്നതിന് ഒരു തെളിവും ഈ നിമിഷം വരെ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല. ഖാൻ യൂനിസിലെ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്.
ദൃശ്യങ്ങളിൽ പ്രദേശത്ത് നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് കാണാം. ഇസ്രായേൽ എയർഫോഴ്സ് യുദ്ധവിമാനമാണ് പ്രദേശത്ത് ബോബ് ഉപയോഗിച്ച് ആക്രമണം നടത്തിയത്.ആക്രമണത്തിൽ 16 പേർ മരിച്ചുവെന്നും 70 പേർക്ക് പരിക്കേറ്റുവെന്നും ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ, സിൻവാറിനെ കുറിച്ച് ഹമാസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

