'ഫലസ്തീനിലെ കൂട്ടക്കൊല അവസാനിപ്പിക്കും,ട്രംപിന്റെ നയങ്ങൾക്കെതിരെ പോരാടും':യുഎസ് കൊളറാഡോ പ്രൈമറിയിൽ ഇസ്രായേൽ വിരുദ്ധ സ്ഥാനാർഥിക്ക് ഉജ്ജ്വല വിജയം
text_fieldsമെലാറ്റ് കിറോസ്
വാഷിങ്ടൺ:അമേരിക്കൻ കോൺഗ്രസിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ മുതിർന്ന നേതാവിനെ അട്ടിമറിച്ച് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥിയും ഇസ്രായേൽ വിരുദ്ധ നിലപാടുകാരിയുമായ മെലാറ്റ് കിറോസിന് ഉജ്ജ്വല വിജയം. കൊളറാഡോയിലെ ഡെൻവർ നഗരം ഉൾപ്പെടുന്ന സുപ്രധാന മണ്ഡലത്തിൽ കഴിഞ്ഞ മുപ്പത് വർഷത്തോളമായി ജനപ്രതിനിധിയായിരുന്ന ഡയാന ഡെഗെറ്റെയെയാണ് നവാഗതയായ മെലാറ്റ് കിറോസ് പരാജയപ്പെടുത്തിയത്. രാജ്യത്തുടനീളം പുരോഗമന ചിന്താഗതിക്കാരായ ഇടത് സ്ഥാനാർത്ഥികൾ നേടുന്ന മുന്നേറ്റത്തിന്റെ തുടർച്ചയായാണ് അട്ടിമറി വിജയം വിലയിരുത്തപ്പെടുന്നത്.
വിജയത്തിന് പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ, ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് മെലാറ്റ് കിറോസ് പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ കടുത്ത വിമർശകരായ കൂടുതൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ യുഎസ് കോൺഗ്രസിലേക്ക് എത്തുന്നതിന്റെ സൂചനയാണിത്.
ഇസ്രായേലിന് മേൽ പൂർണ്ണമായ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നും ജൂത രാഷ്ട്രത്തിന് അമേരിക്ക നൽകുന്ന സൈനിക സബ്‌സിഡികൾ നിർത്തലാക്കണമെന്നുമാണ് മെലാറ്റ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടിയത്. രാഷ്ട്രീയത്തിലെ കോർപ്പറേറ്റ് പണക്കൊഴുപ്പും ശക്തമായ ഇസ്രായേൽ അനുകൂല ലോബിയായ ഐപാക്കും (AIPAC) തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത് അവസാനിപ്പിക്കുമെന്നും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു.
ആശങ്കയിൽ ജൂത സംഘടനകൾ
അതേസമയം, മെലാറ്റ് കിറോസിന്റെ വിജയം കൊളറാഡോയിലെ ജൂത നേതാക്കൾക്കിടയിലും വിവിധ സംഘടനകൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മെലാറ്റിന്റെ ചില മുൻകാല നിലപാടുകളാണ് ഇതിന് കാരണം. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ അവർ "ഒഴിവാക്കാനാവാത്തതായിരുന്നു" എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
ന്യൂയോർക്കിൽ അടുത്തിടെ നടന്ന പ്രൈമറികളിലും സമാനമായ രീതിയിൽ പുരോഗമന ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന മെലാറ്റ് കിറോസിന്റെ വമ്പൻ വിജയം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുഎസ് രാഷ്ട്രീയത്തിൽ വന്ന വലിയ നയപരമായ മാറ്റത്തിന്റെ തെളിവാണെന്ന് ഫലസ്തീൻ അനുകൂല സംഘടനയായ 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മിഡിൽ ഈസ്റ്റ് അണ്ടർസ്റ്റാൻഡിംഗ് പോളിസി പ്രോജക്റ്റ്' പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

