ട്രംപിന്റെ മകന് പങ്കാളിത്തമുള്ള യുഎസ് സ്റ്റാർട്ടപ്പിൽ റിലയൻസിന് 830 കോടിയുടെ നിക്ഷേപം; താരിഫ് ഇളവുകൾക്ക് പിന്നിൽ അണിയറ നീക്കങ്ങളെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: യുഎസുമായുള്ള താരിഫ് സമ്മർദ്ദങ്ങൾക്കിടയിലും, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ടെക്സസിലെ എണ്ണ ശുദ്ധീകരണ സ്റ്റാർട്ടപ്പിൽ 100 മില്യൺ ഡോളർ ( 830 കോടിയിലധികം രൂപ) നിക്ഷേപിച്ചതായി റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് ജൂനിയറിന് രഹസ്യ ഓഹരി പങ്കാളിത്തമുള്ള ‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’ എന്ന കമ്പനിയിലാണ് റിലയൻസ് നിക്ഷേപം നടത്തിയതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘പ്രോപബ്ലിക്ക’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ടെക്സസിലെ ബ്രൗൺസ്‌വില്ലെ തുറമുഖത്ത് പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാൻ ലക്ഷ്യമിട്ട സ്റ്റാർട്ടപ്പ്, സാമ്പത്തിക പ്രതിസന്ധിയും നിയമക്കുരുക്കുകളും കാരണം പൂട്ടലിന്റെ വക്കിലായിരുന്നു. എന്നാൽ ട്രംപ് ജൂനിയറിന്റെ കടന്നുവരവോടെ കമ്പനിയുടെ ജാതകം മാറി. വൈറ്റ് ഹൗസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കമ്പനി ഈ പങ്കാളിത്തം ഉപയോഗിച്ചതായാണ് വിവരം. 2025 നവംബറിൽ ട്രംപ് ജൂനിയർ ഇന്ത്യ സന്ദർശിച്ച് അംബാനി കുടുംബവുമായി കൂടിക്കാഴ്ച നടത്തി മാസങ്ങൾക്കകമാണ് റിലയൻസിന്റെ നിക്ഷേപം കമ്പനിയിലെത്തുന്നത്.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയതിന്റെ പേരിൽ 2025 ഓഗസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെയുള്ള ഇറക്കുമതി തീരുവ ട്രംപ് ഭരണകൂടം 50 ശതമാനമായി ഉയർത്തിയിരുന്നു. റിലയൻസിനെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ അംബാനിയുടെ ഈ പുതിയ നിക്ഷേപത്തിന് പിന്നാലെ, 2026 ഫെബ്രുവരിയിൽ യുഎസ് ഇന്ത്യയുമായുള്ള താരിഫ് നിരക്കുകൾ കുത്തനെ കുറയ്ക്കുകയും റിലയൻസിന് വെനിസ്വേലൻ എണ്ണ വാങ്ങാൻ പ്രത്യേക ലൈസൻസ് നൽകുകയും ചെയ്തു. കൂടാതെ, ടെക്സസ് ഭരണകൂടം അസാധാരണ വേഗതയിലാണ് കമ്പനിക്കുള്ള പരിസ്ഥിതി അനുമതികൾ പുതുക്കി നൽകിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, വാണിജ്യപരമായ സാധ്യതകൾ മാത്രം മുൻനിർത്തിയാണ് നിക്ഷേപമെന്നും യുഎസ് സർക്കാരിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നും റിലയൻസ് വ്യക്തമാക്കി. ട്രംപ് ജൂനിയർ കമ്പനിയിൽ വെറുമൊരു നിക്ഷേപകൻ മാത്രമാണെന്ന് അദ്ദേഹത്തിന്റെ വക്താവും പ്രതികരിച്ചു. താരിഫ് ഇളവുകൾക്ക് പിന്നിലെ രാഷ്ട്രീയവും കോർപ്പറേറ്റ് താൽപ്പര്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

