ഇസ്രായേൽ ക്രൂരത അംഗീകരിക്കാനാവില്ല; യു.എസ് നേതാക്കളുടെ പ്രസ്താവനക്കെതിരെ കോൺഗ്രസിലെ ഫലസ്തീൻ വംശജ
text_fieldsവാഷിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ കൂട്ടക്കുരുതിയിൽ വികാരാധീനയായി യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയായ റാഷിദ തലൈബ്. ഫലസ്തീൻ ജനങ്ങൾ നേരിടുന്ന ക്രൂരതകൾ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ റാഷിദ വ്യക്തമാക്കി.
പ്രസിഡന്‍റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലികെൻ, ജനറൽ ലോയിഡ് ഒാസ്റ്റിൻ, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ പ്രസ്താവനകൾ ഫലസ്തീനികൾ ഇല്ലാതായെന്ന രീതിയിലാണെന്ന് റാഷിദ കുറ്റപ്പെടുത്തി. കുട്ടികളെ തടഞ്ഞുവെക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായി നേതാക്കളുടെ പ്രസ്താവനയിൽ പരാമർശമില്ല. ഫലസ്തീൻ കുടുംബങ്ങൾക്ക് നേരെയുള്ള ആക്രമണവും അവരുടെ വീടുകൾ തട്ടിയെടുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും റാഷിദ വ്യക്തമാക്കി.
വിശുദ്ധ സ്ഥലങ്ങളിൽ വിശ്വാസികൾ മുട്ടുകുത്തി പ്രാർഥിക്കുകയും അവരുടെ വിശുദ്ധ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നതിനെതിരെ ഇസ്രായേൽ പൊലീസ് നിരന്തരം ആക്രമണം നടത്തുന്നതും കുപ്രചരണങ്ങൾ നടത്തുന്നതും അംഗീകരിക്കാനാവില്ല. അൽ അഖ്സയിൽ പ്രാർഥിക്കുന്ന ജനങ്ങളെ അക്രമം, കണ്ണീർവാതകം അടക്കമുള്ളവ കൊണ്ടാണ് നേരിടുന്നതെന്നും റാഷിദ തലൈബ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ജനപ്രതിനിധ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളിലൊരാളും ആദ്യ ഫലസ്തീൻ വംശജയുമാണ് റാഷിദ തലൈബ്. മിഷിഗനിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയാണ്.