റേഡിയോ ആക്ടീവ് ചോർച്ചയുണ്ടായാൽ തകരുന്നത് തെഹ്റാനല്ല ഗൾഫ് രാജ്യങ്ങൾ; മുന്നറിയിപ്പുമായി ഇറാൻ
text_fieldsതെഹ്‌റാൻ: ഇറാനിലെ ബുശഹർ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾ ആഗോള ദുരന്തത്തിന് വഴിവെക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ആണവനിലയം തകർക്കപ്പെട്ടാൽ ഉണ്ടാകുന്ന റേഡിയോ ആക്ടീവ് ചോർച്ച ഇറാനെക്കാൾ കൂടുതൽ ബാധിക്കുക ഗൾഫ് രാജ്യങ്ങളെയായിരിക്കുമെന്നും ജി.സി.സി രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ ജനജീവിതം അതോടെ അവസാനിക്കുമെന്നും അരാഗ്ചി തന്റെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി.
യുക്രെയ്നിലെ സപ്പോറീഷ്യ ആണവനിലയത്തിന് നേരെയുള്ള ആക്രമണങ്ങളിൽ ലോകമെമ്പാടും പ്രതിഷേധം ഉയർത്തുന്ന പാശ്ചാത്യ രാജ്യങ്ങൾ, ബൂശർ നിലയത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പുലർത്തുന്ന മൗനത്തെയും അരാഗ്‌ചി രൂക്ഷമായി വിമർശിച്ചു. എക്സ് പോസ്റ്റിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു:
"യുക്രെയ്നിലെ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായപ്പോൾ പാശ്ചാത്യ രാജ്യങ്ങൾക്കുണ്ടായ രോഷം ഓർമ്മയുണ്ടോ? എന്നാൽ ഇസ്രായേലും അമേരിക്കയും ചേർന്ന് ഞങ്ങളുടെ ബുശഹർ നിലയം ഇതിനോടകം നാല് തവണ ബോംബിട്ടു കഴിഞ്ഞു. ബുശഹറിൽ നിന്നും പുറത്തു വരുന്ന റേഡിയോ ആക്ടീവ് ചോർച്ച ബാധിക്കുന്നത് ഇറാനയെല്ല , ജി.സി.സിയെയാണ്. ഇറാന്റെ പെട്രോ കെമിക്കലുകൾക്കെതിരെയുള്ള ആക്രമണം യഥാർഥ ലക്ഷ്യങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്" അദ്ദേഹം കുറിച്ചു.
ഇന്ന് പുലർച്ചെ ബുശഹർ ആണവനിലയത്തിന് നേരെയുണ്ടായ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ പ്രതികരണം. ഇറാൻ്റെ പെട്രോകെമിക്കൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ശത്രുക്കളുടെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവനിലയത്തിന് നേരെയുള്ള നീക്കങ്ങൾ തുടർന്നാൽ ഗൾഫ് മേഖലയിലാകെ മാരകമായ റേഡിയോ ആക്ടീവ് വികിരണം പടരുമെന്ന മുന്നറിയിപ്പ് അയൽരാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ നേരത്തെ അറിയിച്ചിരുന്നു. ആദ്യത്തേത് കോഗിലുയേ-ബോയർ അഹ്മദ് പ്രവിശ്യയിലും, രണ്ടാമത്തേത് ഗൾഫ് മേഖലയിലുമാണ് തകർന്നുവീണത്. ഈ ആക്രമണത്തിനുപിന്നാലെയാണ് ഇറാന്റെ പെട്രോകെമിക്കൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള യു.എസിന്റെയും ഇസ്രായേലിന്റെയും വ്യോമാക്രമണം.
കഴിഞ്ഞ മാസം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ യുദ്ധം കനക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച കരാജിലെ ബി-1 പാലത്തിനുനേരെ നടന്ന ആക്രമണത്തിൽ എട്ട് യു.എസ് സിവിലിയന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. തുടർന്ന് ഗൾഫ് മേഖലയിലെ അമേരിക്കൻ-ഇസ്രായേൽ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രങ്ങൾക്കുനേരെ ഇറാനും ആക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

