ഖത്തർ കരുത്തരാണ്; സ്വന്തം മണ്ണിൽ സൂക്ഷിക്കണം -സാദിയോ മാനെ
text_fieldsദോഹ: ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ ആതിഥേയരായ ഖത്തർ കളിക്കുന്ന ഗ്രൂപ്പിലെ സൂപ്പർ താരമാണ് സെനഗാളിന്റെ സാദിയോ മാനെ. ഖത്തറിനും നെതർലൻഡ്സിനും എക്വഡോറിനുമെല്ലാം ഏറ്റവും ഭീഷണി ഉയർത്തുന്നതും ബയേൺ മ്യൂണികിന്റെ ഈ ഗോൾ മെഷീൻ തന്നെ. എന്നാൽ, സ്വന്തം മണ്ണിൽ ആതിഥേയരായ ഖത്തറിനെ കരുതിയിരിക്കണമെന്നാണ് മാനെയുടെ അഭിപ്രായം.
ഗാലറിയിൽ നാട്ടുകാർ നിറയുമ്പോൾ ഖത്തർ അപകടകാരികളാണെന്നും മത്സരം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും സെനഗാൾ സൂപ്പർ താരം പറയുന്നു. ലോകകപ്പിൽ ഗ്രൂപ് ഘട്ടവും പിന്നിട്ട് കൂടുതൽ മുന്നേറാനാണ് സെനഗാൾ ലക്ഷ്യമിടുന്നതെന്നും ഫിഫ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ മാനെ പറഞ്ഞു.
'ഏഷ്യൻ ചാമ്പ്യന്മാരായാണ് ഖത്തർ ലോകകപ്പിനെത്തുന്നത്. നാട്ടിൽ നടക്കുന്ന ലോകകപ്പിൽ അവർക്ക് മുൻതൂക്കം ഏറെയാണ്. ഗ്രൂപ്പിൽ ഒരു ടീമിനെയും വിലകുറച്ച് കാണുന്നില്ല' -ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട മാനേ കൂട്ടിച്ചേർത്തു. 'എല്ലാ മത്സരങ്ങളെയും ഗൗരവത്തോടെയാണ് സമീപിക്കുന്നത്. എന്നിരുന്നാലും ഒരു സമയം ഒരു മത്സരത്തിൽ മാത്രമായിരിക്കും ശ്രദ്ധ' -മുൻ ലിവർപൂൾ താരം കൂടിയായി മാനെ കൂട്ടിച്ചേർത്തു.
2002ലെ സെനഗാൾ തലമുറയാണ് ഞങ്ങളുടെ റോൾമോഡലുകൾ. സെനഗാളിന് ലോക ഫുട്ബാൾ ഭൂപടത്തിൽ ഇടം കണ്ടെത്തിയ സംഘം. ഞങ്ങളുടെ രാജ്യത്തിന്റെ ചരിത്രം അവർ പുനരാഖ്യാനിക്കുകയായിരുന്നു. പല റെക്കോഡുകളും തിരുത്തിക്കുറിച്ചവരായിരുന്നു അവർ. ഈ വർഷം ആദ്യത്തിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം ഞങ്ങൾ നേടിയപ്പോൾ അവരെത്ര മാത്രം വികാരഭരിതരായിട്ടുണ്ടാകും' -താരം പറഞ്ഞു. നവംബർ 21ന് തുമാമ സ്റ്റേഡിയത്തിൽ നെതർലൻഡ്സുമായാണ് സെനഗാളിന്റെ ലോകകപ്പിലെ ആദ്യ മത്സരം. നവംബർ 25ന് അതേ വേദിയിൽ ആതിഥേയരായ ഖത്തറിനെയും 29ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇക്വഡോറിനെയും അവർ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.