ചൈനക്കായി ചാരപ്പണി നടത്തിയെന്ന ആരോപണം; ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ നഷ്ടമായെന്ന് അവകാശപ്പെട്ട മുൻ ഫ്രഞ്ച് പൈലറ്റിനെതിരെ അന്വേഷണം
text_fieldsപാരിസ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യൻ വ്യോമസേനയുടെ റഫാൽ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് അവകാശപ്പെട്ടിരുന്ന മുൻ ഫ്രഞ്ച് നാവികസേന പൈലറ്റ് പിയറി ഹെൻറി ച്യൂട്ടക്കെതിരെ ചൈനക്കായി രഹസ്യവിവരങ്ങൾ കൈമാറിയെന്ന ആരോപണത്തിൽ ഫ്രാൻസിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഫ്രാൻസിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഡി.ജി.എസ്.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ദേശീയ പ്രതിരോധ രഹസ്യങ്ങൾ പുറത്തുവിട്ടത്, വിദേശ ശക്തിയുമായി രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ഫ്രഞ്ച് അധികൃതർ ച്യൂട്ടക്കെതിരെ ചുമത്തിയിരിക്കുന്നത്. വസതിയിൽ പരിശോധന നടത്തുകയും പിന്നീട് ജുഡീഷ്യൽ മേൽനോട്ട വ്യവസ്ഥകളോടെ ച്യൂവയെ വിട്ടയച്ചു.
ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഫ്രഞ്ച് നാവികസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് 2018 സെപ്റ്റംബറിലും 2019 ഓഗസ്റ്റിലും ച്യൂട്ട ഔദ്യോഗിക അനുമതിയില്ലാതെ രണ്ട് തവണ ചൈന സന്ദർശിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദർശനങ്ങൾക്കിടെ ദക്ഷിണാഫ്രിക്ക ആസ്ഥാനമായ ഒരു വ്യോമയാന കമ്പനിയുടെ സഹായത്തോടെ ചൈനീസ് സൈനിക പൈലറ്റുകൾക്ക് പരിശീലനം സംഘടിപ്പിച്ചതായും യുദ്ധവിമാനങ്ങളുടെ പ്രവർത്തനരീതികൾ, വ്യോമയുദ്ധ തന്ത്രങ്ങൾ, പ്രവർത്തനപരമായ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറിയിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ച്യൂട്ടക്കെതിരായ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. താൻ വ്യോമയാന സെമിനാറുകൾ മാത്രമാണ് നടത്തിയതെന്നും, ഒരു വിദേശ രാജ്യത്തിനും രഹസ്യവിവരങ്ങൾ കൈമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സായുധസേന നടത്തിയ ഓപ്പറേഷൻ സിന്ദൂർ സമയത്ത്, ഇന്ത്യൻ വ്യോമസേനയുടെ റഫാൽ യുദ്ധവിമാനങ്ങളുടെ പ്രകടനത്തെ അദ്ദേഹം പൊതുവേദികളിൽ ചോദ്യം ചെയ്യുകയും ഇന്ത്യക്ക് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. പാകിസ്താൻ വിന്യസിച്ച ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങളെ തകർത്തതായും അവകാശപ്പെട്ടിരുന്നു.
കൂടാതെ, ചൈനയുടെ J-10C, JF-17 യുദ്ധവിമാനങ്ങളെ പ്രശംസിക്കുകയും പാശ്ചാത്യ രാജ്യങ്ങളുടെ അത്യാധുനിക യുദ്ധവിമാന സാങ്കേതികവിദ്യയെ വെല്ലുവിളിക്കാൻ ശേഷിയുള്ളവയാണ് അവയെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനകൾ ഇന്ത്യയിലും അന്താരാഷ്ട്ര പ്രതിരോധ മേഖലയിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

