'ക്രൂരരായ വേട്ടക്കാർ'; നെതന്യാഹുവിനും പുടിനും ട്രംപിനുമെതിരെ ആംനസ്റ്റി ഇൻ്റർനാഷണൽ
text_fieldsലണ്ടൻ: ലോകമെമ്പാടും മനുഷ്യാവകാശങ്ങൾ തകർക്കുന്നതിൽ ഇസ്രായേൽ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾ നേതൃപരമായ പങ്ക് വഹിക്കുന്നതായി ആംനസ്റ്റി ഇൻ്റർനാഷണൽ. ഈ മൂന്ന് രാജ്യങ്ങളുടെയും നേതാക്കളെ സാമ്പത്തിക-രാഷ്ട്രീയ ആധിപത്യത്തിനായി ദാഹിക്കുന്ന "ക്രൂരരായ വേട്ടക്കാർ" എന്നാണ് മനുഷ്യാവകാശ സംഘടന വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ആംനസ്റ്റി ലോകനേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ, യുക്രെയ്നിലെ റഷ്യയുടെ മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങൾ, ഇറാനിലെ അമേരിക്ക-ഇസ്രായേൽ യുദ്ധം എന്നിവ അന്താരാഷ്ട്ര നിയമങ്ങളെ പാടെ അവഗണിച്ചുകൊണ്ടുള്ളതാണെന്ന് ആംനസ്റ്റി മേധാവി ആഗ്നസ് കാലമാർഡ് പറഞ്ഞു. എന്നാൽ ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലപാടുകളെയും ഇരട്ടത്താപ്പിനെയും എതിർക്കുന്ന സ്പെയിൻ ഗവൺമെന്റ് അന്താരാഷ്ട്ര നീതിക്ക് വേണ്ടി നിലകൊള്ളുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നാണെന്ന് ആംനസ്റ്റി പ്രശംസിച്ചു.
അതേസമയം ഫലസ്തീൻ അനുകൂല പോരാട്ടങ്ങളെ അടിച്ചമർത്തുന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ നടപടികളെയും റിപ്പോർട്ട് വിമർശിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ലിംഗവിവേചനവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളിൽ സിവിലിയൻമാർ കൊല്ലപ്പെടുന്നത് സാധാരണമായ ഒന്നായി മാറിയെന്നും സംഘടന വിലയിരുത്തി. ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 72,500 കടന്നു. ഇറാൻ ആക്രമണത്തിൽ 3,000 ത്തിലധികം പേരും ലബനാനിൽ 2,400 ഓളം പേരും കൊല്ലപ്പെട്ടു. യുക്രെയ്നിൽ ഇതുവരെ 15,000ലധികം പേർക്കാണ് ജീവൻ നഷ്ടമായത്.
ശക്തരായ രാജ്യങ്ങൾ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ ലോകത്തെ മറ്റ് രാജ്യങ്ങൾക്കും തെറ്റായ മാതൃകയാവുകയാണെന്നും ഇത് ആഗോളതലത്തിൽ സ്വേച്ഛാധിപത്യം വർധിക്കാൻ കാരണമായെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. എങ്കിലും ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതിയിൽ നൽകിയ കേസും യുവതലമുറ നടത്തുന്ന പ്ര തിഷേധങ്ങളും ശുഭപ്രതീക്ഷ നൽകുന്നതാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

