Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫിലിപ്പീൻസിൽ...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 തീവ്രത; ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

text_fields
bookmark_border
philippines earthquake
cancel

മനില: ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ തീരത്ത് അതിശക്തമായ ഭൂചലനം. ഇതേത്തുടർന്ന് ഫിലിപ്പീൻസിലും അയൽരാജ്യമായ ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആഗോള നിരീക്ഷണ ഏജൻസികളും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി. ഭൂപ്രതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് ജി.എഫ്.ഇസെഡ് പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെയുള്ള ഫിലിപ്പീൻസിലെ ജനറൽ സാന്റോസ് നഗരത്തിൽ ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. വീടുകളിലെ ഫർണിച്ചറുകളും ടി.വി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും വീണുതകർന്നതായി പ്രാദേശിക റേഡിയോ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു. തുടർചലനങ്ങൾ ഭയന്ന് ജനങ്ങൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും കൂട്ടത്തോടെ തെരുവുകളിലേക്ക് ഓടിയിറങ്ങി. മേഖലയിൽ പലർക്കും പരിക്കേറ്റതായി വിവരമുണ്ടെങ്കിലും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ അധികൃതർ വിലയിരുത്തി വരുന്നതേയുള്ളൂ.

സരംഗനി പ്രവിശ്യയിൽ വൈദ്യുതി ബന്ധവും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായി തകർന്നു. ഇവിടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അലാബെൽ ടൗണിലെ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് വിള്ളൽ വീണതായി പൊലീസ് ചീഫ് ബെൻജി അൻചെറ്റ അറിയിച്ചു. രാവിലെ പതാക ഉയർത്തൽ ചടങ്ങിനിടെയാണ് ഭൂചലനമുണ്ടായത്. പരിഭ്രാന്തരായി ചിലർ ബോധരഹിതരായി വീണതായും, തങ്ങൾ അനുഭവിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂചലനത്തിന് തൊട്ടുപിന്നാലെ കടൽ ഉൾവലിഞ്ഞതായും മാസിം ദുരന്തനിവാരണ വിഭാഗം മേധാവി അർലീൻ ഹൊല്ലെറോ വ്യക്തമാക്കി.

ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അതിവേഗം ഏകോപിപ്പിച്ചു വരികയാണെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ അറിയിച്ചു. ദേശീയ സർക്കാർ അടിയന്തര നടപടികളിലേക്ക് നീങ്ങുകയാണെന്നും മിന്ദനാവോയിലെ ജനങ്ങളെ ഒറ്റപ്പെടുത്തുകയില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ഉറപ്പുനൽകി.

ഇന്തോനേഷ്യയിലെ വടക്കൻ നഗരമായ മനാഡോയിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ഇന്തോനേഷ്യയിൽ നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. കടലിൽ 0.19 മീറ്റർ ഉയരമുള്ള ചെറിയ അലകൾ ദൃശ്യമായതായി ഇന്തോനേഷ്യൻ ഏജൻസി അറിയിച്ചു. എന്നാൽ ഫിലിപ്പീൻസിൽ ഒരു മീറ്ററിലധികം ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഫിലിപ്പീൻസിലെ രണ്ടാമത്തെ വലിയ ദ്വീപായ മിന്ദനാവോക്ക് സമീപം കടലിലാണ് ഭൂചലനമുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണിത്. ദക്ഷിണ അമേരിക്ക മുതൽ റഷ്യൻ ദ്വീപ് വരെയുള്ള പസഫിക് 'റിങ് ഓഫ് ഫയർ' മേഖലയിലാണ് ഫിലിപ്പീൻസും ഇന്തോനേഷ്യയും സ്ഥിതി ചെയ്യുന്നത്. ഭൗമപാളികളുടെ നിരന്തരമായ ചലനങ്ങൾ കാരണം ഇവിടെ ഭൂചലനങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവാണ്. സുനാമി ഭീതി നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളിലെയും സുരക്ഷാ അധികൃതർ കടലിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ചുവരികയാണ്. പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakephilippinesindonasiaTsunami WarningPhilippines Earthquake
News Summary - Powerful 7.8-magnitude earthquake strikes Philippines, tsunami warning issued
Next Story