സ്വവർഗരതി കുറ്റമാക്കുന്നതിനെതിരെ ക്രിസ്ത്യൻ മതമേലധ്യക്ഷർ
text_fieldsവത്തിക്കാൻ സിറ്റി: സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് ആഗോള ക്രൈസ്തവസഭ നേതൃത്വം. പോപ് ഫ്രാൻസിസ്, ആംഗ്ലിക്കൻ ചർച്ചിലെ കാന്റർബറി ആർച് ബിഷപ് ജസ്റ്റിൻ വെൽബി, ചർച് ഓഫ് സ്കോട്ട്‍ലന്റിന്റെ പ്രെസ്ബിറ്റീരിയൻ മോഡറേറ്റർ റവ. ലെയ്ൻ ഗ്രീൻഫീൽഡ്സ് എന്നിവരാണ് എൽ.ജി.ബി.ടി.ക്യു സമൂഹത്തിന് അനുകൂലമായി രംഗത്തുവന്നത്.
എൽ.ജി.ബി.ടി.ക്യു സമൂഹത്തെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും മൂവരും അഭിപ്രായപ്പെട്ടു. ആഫ്രിക്കൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോൾ വിമാനത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് സഭ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
സ്വവർഗരതി കുറ്റമല്ലെന്നും ക്രിമിനൽ കുറ്റമാക്കുന്നത് അനീതിയാണെന്നുമുള്ള പോപ് ഫ്രാൻസിസ് ഏതാനും ആഴ്ച മുമ്പ് നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഗേ, ലെസ്ബിയൻ അടക്കം സമൂഹങ്ങളെ പള്ളിയിലേക്ക് സ്വാഗതംചെയ്യണമെന്ന അഭിപ്രായം പങ്കുവെച്ചത്.
സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്നത് അനീതിയാണെന്ന് പോപ് പറഞ്ഞു. സ്വവർഗരതിക്കാരാണെന്ന് പറഞ്ഞ് കുട്ടികളെ മാതാപിതാക്കൾ വീടിന് പുറത്താക്കരുത്. സ്വവർഗാനുരാഗികളായ കുട്ടികൾ ദൈവത്തിന്റെ കുട്ടികളാണ്. ദൈവം അവരെ സ്നേഹിക്കുകയും അനുഗമിക്കുകയും ചെയ്യുന്നു -പോപ് പറഞ്ഞു. ചർച് ഓഫ് ഇംഗ്ലണ്ടിന്റെ അജണ്ടകളിൽ പ്രധാനം എൽ.ജി.ബി.ടി.ക്യു അവകാശങ്ങൾക്കാണെന്ന് കാന്റർബറി ആർച് ബിഷപ് ജസ്റ്റിൻ വെൽബി പറഞ്ഞു.
ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള വിവാഹത്തെ ഇപ്പോൾ ആശീർവദിക്കുന്നുണ്ട്. എന്നാൽ, സ്വവർഗ വിവാഹം പള്ളികളിൽ അംഗീകരിച്ചിട്ടില്ല. സ്വവർഗ വിവാഹത്തെ വത്തിക്കാൻ വിലക്കിയിട്ടുണ്ട് -ജസ്റ്റിൻ വെൽബി വ്യക്തമാക്കി.