മേക്ക് ഇൻ ഇന്ത്യ പിന്തുടരാവുന്ന ആശയം; മോദിയെ പുകഴ്ത്തി പുടിൻ
text_fieldsമോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. റഷ്യൻ ടെലിവിഷൻ നെറ്റ്‍വർക്കാണ് പുടിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ ഏജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷേറ്റീവ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവനയെന്ന് വാർത്ത ഏജൻസി വ്യക്തമാക്കുന്നു. നമ്മുടെ സുഹൃത്തായ ഇന്ത്യയും മോദിയും വർഷങ്ങൾക്ക് മുമ്പ് മേക്ക് ഇൻ ഇന്ത്യ സംരംഭം കൊണ്ടു വന്നിരുന്നു.
ഇത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശയത്തെ അനുകരിക്കുന്നത് ഒരു ദോഷവും ചെയ്യില്ല. അത് നമ്മുടെ സുഹൃത്തുക്കൾ സൃഷ്ടിച്ചതാണെങ്കിൽ പോലുമെന്ന് പുടിൻ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക് മൂലം ബുദ്ധിമുട്ട് നേരിടുന്ന റഷ്യൻ കമ്പനികൾക്ക് അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ സഹായം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പുടിൻ യോഗത്തിൽ പ്രസ്താവന നടത്തി.
2014 സെപ്റ്റംബറിലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്. നിർമാണ മേഖലക്ക് ഊന്നൽ നൽകുന്നതായിരുന്നു പദ്ധതി. ഇന്ത്യയെ ആഗോളതലത്തിൽ നിർമാണ ഹബ്ബായി ഉയർത്തി കാണിക്കുകയായിരുന്നു മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.