യുക്രെയ്ൻ യുദ്ധം: പരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യ
text_fieldsഹിരോഷിമ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം കാണാൻ ഇന്ത്യ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. യുക്രെയ്ൻ -റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി നടന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്.
ജി-7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ലോകത്തിനാകെ യുക്രെയ്ൻ യുദ്ധം വലിയ പ്രശ്നമാണെന്നും അതുണ്ടാക്കിയ ആഘാതം വലുതാണെന്നും മോദി പറഞ്ഞു. ഇത് രാഷ്ട്രീയമോ സാമ്പത്തികമോ ആയ വിഷയമല്ല. മറിച്ച് മാനുഷികമൂല്യങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ് -മോദി തുടർന്നു. റഷ്യക്കെതിരായ പോരാട്ടത്തിൽ സെലൻസ്കി ഇന്ത്യൻ പിന്തുണ തേടിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
മോദി ജപ്പാൻ പ്രധാനമന്ത്രി ഫുമോയ കിഷിദയുമായും കൂടിക്കാഴ്ച നടത്തി. 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ഹരിത ഹൈഡ്രജൻ, ഉന്നത സാങ്കേതികവിദ്യ, സെമി കണ്ടക്ടറുകൾ, ഡിജിറ്റൽ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നത് ചർച്ചയായി. ജപ്പാനിൽ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന ചിലരെയും മോദി കണ്ടു. അക്കാദമിക രംഗത്തുള്ളവരെയും കലാരംഗത്തുള്ളവരെയുമാണ് പ്രധാനമന്ത്രി കണ്ടത്.
ഹിരോഷിമയിൽ മോദി മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. സമാധാനവും അക്രമരാഹിത്യവും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുംവിധമാണ് ലോകത്തിലെ ആദ്യ ആണവ ബോംബാക്രമണം നടന്ന ഹിരോഷിമയിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്മഭൂഷൺ ജേതാവ് റാം വൻജി സുതർ വെങ്കലത്തിൽ നിർമിച്ച 42 ഇഞ്ച് വലുപ്പമുള്ള പ്രതിമ ഹിരോഷിമക്കുള്ള ഇന്ത്യയുടെ സമ്മാനമാണ്. ബോംബാക്രമണമുണ്ടാക്കിയ ദുരന്തത്തിന്റെ സ്മാരകമായി മോടോയസു നദിക്കരിയിൽ സ്ഥിതിചെയ്യുന്ന മിനാരത്തിനു സമീപമാണ് ശിൽപം സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.