ഇറാൻ യുദ്ധം: സമാധാന ചർച്ചകൾക്കിടെ 8000 കോടി ഡോളർ അധികധനസഹായം തേടി പെന്റഗൺ
text_fieldsവാഷിങ്‌ടൺ: ഇറാനുമായുള്ള യുദ്ധത്തിനായുള്ള ചെലവുകൾക്കായി 8000 കോടി ഡോളറിന്റെ അധികധനസഹായം തേടി പെന്റഗൺ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇതിനകം ആവശ്യപ്പെട്ടിട്ടുള്ള ഭീമമായ പ്രതിരോധ ബജറ്റിന് പുറമെയാണിത്.
അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായകമായ ഈ സാമ്പത്തിക ആവശ്യം പെന്റഗൺ മുന്നോട്ടുവെച്ചിരിക്കുന്നത്.
എന്നാൽ, യുദ്ധത്തിന് നേരത്തെ നൽകിയ പിന്തുണയിലുള്ള അതൃപ്തിയും രാജ്യത്തെ ഉയർന്ന ജീവിതച്ചെലവും ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്.
യുദ്ധത്തിന് ചെലവാക്കുന്ന ഓരോ പണിയും ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും, ഈ യുദ്ധത്തെ പലരും ശക്തമായി എതിർക്കുന്നുണ്ടെന്നും ഡെമോക്രാറ്റിക് സെനറ്റർ പാറ്റി മുറെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഓർമിപ്പിച്ചു.
യുദ്ധത്തിന്റെ തുടക്കത്തിൽ പെന്റഗൺ ഏകദേശം 20,000 കോടി ഡോളർ ചെലവ് പ്രതീക്ഷിച്ചിരുന്നെങ്കിലും, പിന്നീട് അത് കുറയുകയായിരുന്നു. കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത് യു.എസ് കോൺഗ്രസിന് നൽകിയ കണക്കനുസരിച്ച് 2900 കോടി ഡോളറായിരുന്നു യുദ്ധച്ചെലവ്.
എന്നാൽ, നിലവിൽ ആവശ്യപ്പെട്ടിരിക്കുന്ന തുക ഇതിലും വളരെ കൂടുതലാണ്. ആയുധശേഖരം വീണ്ടും നിറയ്ക്കുന്നതിനും കേടുപാടുകൾ തീർക്കുന്നതിനുമാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
അതേസമയം, യുദ്ധച്ചെലവിനെക്കാൾ ഉപരിയായി പ്രതിരോധ വ്യവസായ മേഖലയിലെ നിക്ഷേപമായാണ് ചില റിപ്പബ്ലിക്കൻ സെനറ്റർമാർ ഈ ആവശ്യത്തെ കാണുന്നത്.
യുദ്ധവുമായി ബന്ധപ്പെട്ട ബില്ലുകൾ ഒറ്റക്കായി പാസാക്കാൻ കഴിയില്ലെന്നും, മൊത്തത്തിലുള്ള ബജറ്റ് വിഹിതത്തിൽ ധാരണയുണ്ടാക്കിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനാകൂ എന്നും സെനറ്റ് സായുധ സേനാ കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് അംഗം ജാക്ക് റീഡ് വ്യക്തമാക്കി.
അമേരിക്ക നേരിടുന്ന പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങളും കാർഷിക മേഖലക്കുള്ള ആനുകൂല്യങ്ങളും ഉൾപ്പെടുത്തി പാക്കേജ് വിപുലീകരിച്ചാൽ മാത്രമേ ഇതിന് കോൺഗ്രസിൽ അംഗീകാരം ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് സെനറ്റർ ജോൺ ഹോവൻ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന അതൃപ്തികൾക്കിടയിൽ, ഈ ധനസഹായം അനുവദിച്ചുകിട്ടാൻ വൈറ്റ് ഹൗസിന് വരും ദിവസങ്ങളിൽ കനത്ത വെല്ലുവിളികൾ നേരിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

