പലായനം തീരാതെ പലസ്തീനികൾ; ലെബനനിലെ ക്യാമ്പുകളിലും ഇസ്രായേൽ നരനായാട്ട്
text_fieldsഇസ്രായേൽ വ്യോമാക്രമണം നടന്ന സ്ഥലത്ത് പ്രഥമശുശ്രൂഷാ പ്രവർത്തകർ ( മഹ്മൂദ് സയ്യത്ത്/എഎഫ്‌പി )
ലെബനൻ: 1948ൽ സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ട പലസ്തീനികളെ കാത്തിരുന്നത് തലമുറകളോളം നീളുന്ന പലായനത്തിന്റെ ദുർവിധിയായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ലെബനനിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ആ ജനതയെ തേടി വീണ്ടും ഇസ്രായേൽ ബോംബുകൾ എത്തുന്നു. ദക്ഷിണ ലെബനനിലെ ടയർ സിറ്റിക്ക് സമീപമുള്ള റാഷിദിയ ഉൾപ്പെടെയുള്ള അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ആയിരക്കണക്കിന് പലസ്തീൻ കുടുംബങ്ങളാണ് വീണ്ടും വഴിയാധാരമായിരിക്കുന്നത്.
മാർച്ച് 2ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെയാണ് ലെബനനിൽ യുദ്ധം അതിരൂക്ഷമായത്. ഇസ്രായേലിന്റെ ഒഴിപ്പിക്കൽ ഉത്തരവ് രാജ്യത്തിന്റെ 14 ശതമാനത്തോളം ഭാഗത്തെ ബാധിച്ചു കഴിഞ്ഞു. തെക്കൻ ലെബനനിലെയും ബെയ്റൂട്ടിലെ ദാഹിയയിലുമുള്ള പ്രമുഖ പലസ്തീൻ ക്യാമ്പുകളായ ബുർജ് അൽ-ബരാജ്‌നെ, ശാത്തില എന്നിവയെല്ലാം ഇസ്രായേൽ ലക്ഷ്യമിടുന്നു. ഇതിനോടകം എട്ടുലക്ഷത്തിലധികം പേരാണ് ലെബനനിൽ പലായനം ചെയ്തത്.
കയ്യിലുള്ളത് സഞ്ചിയിലാക്കി വടക്കൻ ലെബനനിലെ ട്രിപ്പോളിയിലുള്ള ബെദ്ദാവി ക്യാമ്പിലേക്ക് പലായനം ചെയ്ത മനാലിനെപ്പോലുള്ളവർക്ക് പറയാനുള്ളത് ഭീതിയുടെ കഥകളാണ്. "എന്റെ മാതാപിതാക്കൾ അനുഭവിച്ച അതേ മഹാദുരന്തം, പത്തു വർഷം കൂടുമ്പോൾ ആവർത്തിക്കുന്നു," എന്ന് ടയറിൽ നിന്നുള്ള യാസർ അബു ഹവാഷ് പറയുന്നു. പലായനം ചെയ്ത ലെബനൻ പൗരന്മാർക്ക് സ്കൂളുകളിലും മറ്റും അഭയം നൽകുമ്പോൾ, പലസ്തീൻ-സിറിയൻ അഭയാർഥികൾക്കും വിദേശ തൊഴിലാളികൾക്കും പലയിടത്തും പ്രവേശനം നിഷേധിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
"നമ്മുടെ നാടായ പലസ്തീനിലേക്ക് എന്നെങ്കിലും മടങ്ങണമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ജീവിക്കുന്നത്. പക്ഷേ ഇവിടെ ഇപ്പോൾ സുരക്ഷിതത്വമില്ലാതായിരിക്കുന്നു," 68കാരിയായ എം ഐമാൻ കണ്ണീരോടെ പറയുന്നു. 1974ൽ ഇസ്രായേൽ നബാത്തിയ ക്യാമ്പ് തകർത്തപ്പോൾ ബന്ധുക്കളെ നഷ്ടപ്പെട്ട ഐമാൻ ഇപ്പോൾ ബെദ്ദാവി ക്യാമ്പിൽ മകൾക്കൊപ്പം അഭയം തേടിയിരിക്കുകയാണ്.
പലസ്തീൻ പ്രശ്നം എന്നത് വെറുമൊരു ചരിത്ര സംഭവമല്ല, മറിച്ച് അനുദിനം തുടരുന്ന ഒരു വംശഹത്യയാണെന്ന് ഈ മേഖലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവർക്ക് അഭയം നൽകിയ ലെബനനിലെ ക്യാമ്പുകളും ഇപ്പോൾ കത്തിയമരുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ പലായനത്തിന്റെ ഇരകളായി പലസ്തീനികൾ വീണ്ടും അലയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

