ഇസ്രായേൽ നാടുകടത്തിയ ഫലസ്തീനിയൻ എഴുത്തുകാരൻ ബാസിം ഖന്ദഖ്ജിക്ക് ഈജിപ്തിൽ വൻവരവേൽപ്പ്
text_fieldsഫലസ്തീനിയൻ എഴുത്തുകാരൻ ബാസിം ഖന്ദഖ്ജി
കൈറോ: ഇസ്രായേലിന്റെ തടവിൽ നിന്ന് മോചിതനായ ഫലസ്തീനിയൻ എഴുത്തുകാരൻ ബാസിം ഖന്ദഖ്ജി ഈജിപ്തിലെത്തി. ഗസ്സ സമാധാന കരാറിനെ തുടർന്ന് രണ്ട് പതിറ്റാണ്ട് നീണ്ട തടങ്കലിൽ നിന്ന് മോചിതനായ ബാസിം ഖന്ദഖ്ജിയെ ഇസ്രായേൽ നാടുകടത്തുകയായിരുന്നു. ഫലസ്തീൻ കഫിയ ധരിച്ച് ഈജിപ്തിലെത്തിയ 41കാരനായ ബാസിം ഖന്ദഖ്ജിക്ക് ആരാധകർ വൻ വരവേൽപ്പ് നൽകുന്നതിന്‍റെ ദൃശ്യങ്ങൾ ഫലസ്തീൻ ഇൻഫർമേഷൻ സെന്‍റർ പുറത്തുവിട്ടു.
ടെൽ അവീവിലെ ബോംബാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 20 വർഷങ്ങൾക്ക് മുൻപാണ് 21കാരനായ ഖന്ദഖ്ജിയെ ഇസ്രായേൽ സൈന്യം തടവിലാക്കിയത്. മൂന്ന് ജീവപര്യന്തം തടവിനാണ് ഖന്ദഖ്ജിയെ ശിക്ഷിച്ചു. തിങ്കളാഴ്ച ഇസ്രായേൽ മോചിപ്പിച്ച ഫലസ്തീനികളിൽ 154 പേരെ എങ്കിലും ഇസ്രായേൽ നാടുകടത്തിയതായി ഫലസ്തീൻ പ്രിസണേഴ്‌സ് മീഡിയ ഓഫിസ് അറിയിച്ചു.
2024ൽ ഇസ്രായേലിൽ തടവിൽ കഴിയവെ ഖന്ദഖ്ജി എഴുതിയ 'എ മാസ്ക്, ദ കളർ ഓഫ് ദ സ്കൈ' എന്ന നോവലിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. തടവിലായ ഖന്ദഖ്ജിക്ക് പകരം നോവലിന്റെ പ്രസാധകരായ ഡർ അൽ അദബിന്റെ ഉടമ റാണ ഇദ്രീസ് ആണ് അബുദാബിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
റാമല്ലയിലെ അഭയാർഥി കാമ്പിൽ താമസിക്കുന്ന പുരാവസ്തു ഗവേഷകനായ നൂർ എന്ന വ്യക്തിക്ക് ഇസ്രായേൽ സ്വദേശിയുടെ കോട്ടിന്‍റെ പോക്കറ്റിൽ നിന്നും ലഭിക്കുന്ന നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡിനെ ആസ്പദമാക്കിയാണ് ഖന്ദഖ്ജി എ മാസ്ക്, ദ കളർ ഓഫ് ദ സ്കൈ എന്ന നോവൽ രചിച്ചത്. താൻ ഇസ്രായേലി പൗരനാണെന്ന് നടിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഉദ്ഖനനം ചെയ്യപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി നൂർ ഈ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുന്നു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേലി പൗരനായും ഫലസ്തീനി പൗരനായും ദൈനംദിന ജീവിതത്തിൽ നൂർ കടന്നു പോകുന്നു മാനസിക പിരിമുറുക്കങ്ങളെയും നോവൽ ചർച്ച ചെയ്യുന്നുണ്ട്. വംശീയത, വംശഹത്യ, കുടിയിറക്കൽ, വിഭജിക്കപ്പെട്ട കുടുംബ ബന്ധങ്ങൾ എന്നിവയുടെ കയ്പേറിയ യാഥാർഥ്യത്തെ തുറന്നുകാട്ടുകയാണ് നോവലെന്നായിരുന്നു പുരസ്കാര ജൂറിയായ നബീൽ സുലൈമാന്റെ പരാമർശം.
1983ൽ ഫലസ്തീനിലെ നബ്ലസിലായിരുന്നു ബാസിം ഖന്ദഖ്ജിയുടെ ജനനം. നബ്ലസിലെ അൽ-നജാ നാഷണൽ യൂണിവേഴ്സിറ്റിയിൽ ജേർണലിസവും മീഡിയയും പഠിച്ചു. പഠന കാലത്ത് ചെറുകഥകളും എഴുതി. 20 വർഷങ്ങൾക്ക് മുൻപ് 21കാരനായ ഖന്ദഖ്ജി ഇസ്രായേൽ സൈന്യത്തിന്റെ തടവിലായി. ടെൽ അവീവിലെ ബോംബാക്രമണവുമായി ബന്ധമുണ്ടെന്നു ആരോപിച്ചായിരുന്നു നടപടി.
ജയിലിനുള്ളിൽ നിന്ന് തന്നെ അൽ ഖുദ്സ് സർവകലാശാലയിൽ നിന്നും ഓൺലൈനായി അദ്ദേഹം പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ഇസ്രായേലി സ്റ്റഡീസ് എന്ന വിഷയത്തിൽ അദ്ദേഹം പ്രബന്ധവും തയാറാക്കിയിരുന്നു. സാഹിത്യം, രാഷ്ട്രീയം, ഫലസ്തീനികളായ സ്ത്രീ ആക്ടിവിസ്റ്റുകൾ എന്നീ വിഷയത്തിൽ ഖന്ദഖ്ജി ലേഖനങ്ങൾ എവുതി.
ജയിലിലാക്കപ്പെട്ടതിന് ശേഷം നിരവധി നോവലുകളും കവിതകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 2023ലാണ് പുരസ്കാരത്തിന് അർഹമായ എ മാസ്ക്, ദ കളർ ഓഫ് സ്കൈ എന്ന നോവൽ രചിക്കുന്നത്. തടവിലാക്കപ്പെട്ടതിനു ശേഷം 'റിച്വൽസ് ഓഫ് ദ ഫസ്റ്റ് ടൈം', 'ദ ബ്രെത്ത് ഓഫ് എ നൊക്ടേണൽ പോം' എന്നീ കവിതാസമാഹാരങ്ങളും ഖൻദാഖ്ജി രചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

