ഇറാനിലേക്ക് ആറ് കരമാർഗങ്ങൾ തുറന്ന് പാകിസ്താന്റെ പുതിയ നീക്കം
text_fieldsഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഹുർമുസ് കടലിടുക്ക് ഉപരോധത്തെ മറികടക്കാൻ ഇറാനിലേക്ക് ആറ് പുതിയ കരമാർഗ്ഗങ്ങൾ തുറന്നുകൊടുത്ത് പാകിസ്താൻ. നാവിക ഉപരോധം വഴി ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് ഈ കരമാർഗ്ഗങ്ങൾ വലിയൊരു തിരിച്ചടിയാണ്.
അമേരിക്കയുടെ നാവിക ഉപരോധം മൂലം പാകിസ്താനിലെ വിവിധ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 3,000-ത്തിലധികം കണ്ടെയ്നറുകൾക്ക് ഈ നീക്കം ആശ്വാസമാകും. കറാച്ചി തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന ചരക്കുകൾ ഇറാനിലേക്ക് എത്തിക്കാനാണ് പ്രധാനമായും ഈ നീക്കം.ഇറാനിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനായി പാകിസ്താൻ വാണിജ്യ മന്ത്രാലയം പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചു.
ഗ്വാദർ - ഗബ്ദ് , കറാച്ചി/പോർട്ട് ഖാസിം - ഗബ്ദ്, കറാച്ചി/പോർട്ട് ഖാസിം - തഫ്താൻ, ഗ്വാദർ - തഫ്താൻ (റൂട്ട് 1), ഗ്വാദർ - തഫ്താൻ (റൂട്ട് 2), കറാച്ചി/പോർട്ട് ഖാസിം - ഗ്വാദർ എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട ആറ് കരമാർഗങ്ങൾ. ചരക്ക് ഗതാഗതത്തിന് ചില നിബന്ധനകളും പാകിസ്താൻ മുന്നോട്ട് വെക്കുന്നുണ്ട്.
ഈ പാതകൾ വഴി പോകുന്ന ചരക്കുകൾക്ക് പാകിസ്താനിലെ ഇറക്കുമതി തീരുവക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി വ്യാപാരികൾ നൽകണം. ഇത് മൂന്നാം രാജ്യങ്ങളിൽ നിന്ന് ഇറാനിലേക്ക് പോകുന്ന ചരക്കുകൾക്ക് മാത്രമുള്ളതാണ്. പാകിസ്താൻ കസ്റ്റംസ് നിയമപ്രകാരം ഫെഡറൽ ബോർഡ് ഓഫ് റെവന്യൂ ഇതിന്മേൽ കർശന നിരീക്ഷണവും നടത്തും.
മേഖലയിൽ യു.എസ്-ഇറാൻ സംഘർഷം തുടരുന്നതിനിടയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നടത്തിയ പാക്കിസ്ഥാൻ സന്ദർശനത്തിന് പിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. അമേരിക്കയുടെ ഉപരോധത്തെ മറികടന്നുള്ള പാകിസ്താന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

