താലിബാൻ ഭീകരന്റെ ഖബറടക്കം: നേതൃത്വം നൽകാൻ വിസമ്മതിച്ച് പാക് മതനേതാക്കൾ
text_fieldsപെഷാവർ: പാകിസ്താൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകര സംഘടനയായ തെഹരീകെ താലിബാൻ പാകിസ്താൻ കമാൻഡറുടെ ഖബറടക്ക ചടങ്ങിന് നേതൃത്വം നൽകാൻ വിസമ്മതിച്ച് മത നേതാക്കൾ.
ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ നോർത്ത് വസീറിസ്താൻ ജില്ലയിൽ ഷവാൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മിൻഹാജിന്റെ ഖബറടക്ക ചടങ്ങിൽനിന്നാണ് സൗത്ത് വസീറിസ്താൻ മതനേതാക്കൾ വിട്ടുനിന്നത്. രാജ്യത്തിന്റെ സേനക്കെതിരെ പോരാടുന്നവരുടെയും നിരപരാധികളായ മനുഷ്യരെ കൊല്ലുന്നവരുടെയും മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകില്ലെന്ന് മതനേതാക്കൾ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതിനെതുടർന്ന് നാട്ടുകാരായ 20 പേരോളം പങ്കെടുത്ത ചെറിയ ചടങ്ങിൽ കമാൻഡറുടെ മൃതദേഹം അസം വർസാകിലുള്ള നർഗിസായ് ഖബർസ്ഥാനിൽ ഖബറടക്കി. ഭീകരവാദികളുടെ ഖബറടക്ക ചടങ്ങിന് നേതൃത്വം നൽകാൻ മതനേതാക്കൾ വിസമ്മതിക്കുന്നത് അസാധാരണ സംഭവമാണെന്നും രാജ്യത്തെ എതിർക്കുന്നവരുടെ വിധിയാണിതെന്നും ഗോത്ര നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

