ഇംറാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം; മെട്രോ സ്റ്റേഷന് തീയിട്ടു
text_fieldsഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംറാൻ ഖാനും അദ്ദേഹത്തിന്‍റെ അനുയായികളും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. ഇംറാൻ ഖാന്‍റെ പാർട്ടിയായ പി.ടി.ഐ അനുകൂലികൾ മെട്രോ സ്റ്റേഷന് തീയിട്ടു.
രാജ്യ തലസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടത്താൻ ഇംറാൻ ഖാന് പാക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. പിന്നാലെ സമാധാനപരമായി പ്രതിഷേധ റാലി നടത്തുന്നതിന് ഡി-ചൗക്കിൽ ഒത്തുചേരാൻ അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. ഇതോടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സ്ഥലത്ത് തടിച്ചുകൂടി ബാരിക്കേഡുകൾ നീക്കാൻ തുടങ്ങി. ഇത് പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. തലസ്ഥാന നഗരത്തിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിലാണ് റാലി നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഡി-ചൗക്കിൽ റാലി നടത്താനുള്ള ഖാന്‍റെ തീരുമാനം ഉത്തരവിന്‍റെ ലംഘനമാണെന്നും ഭരണകക്ഷി ആരോപിച്ചു.
സംഘർഷം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ ആസാദി മാർച്ചിൽ പങ്കെടുക്കുന്നതിൽ നിന്നും ആളുകളെ തടയുന്നതിനായി നൂറുകണക്കിന് പി.ടി.ഐ പ്രവർത്തകരെയും ചില നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിൽ പി.ടി.ഐ അനുയായികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിന്‍റെയും മർദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. ലാഹോറിലെ ലിബർട്ടി ചൗക്കിൽ പൊലീസ് വെടിവെപ്പിൽ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പ്രതിഷേധ മാർച്ചിലേക്ക് ഇംറാൻ ഖാൻ അനുകൂലികൾ ആയുധങ്ങളുമായി എത്തിയെന്നും അവർ അക്രമണം ആസൂത്രണം ചെയ്തതാണെന്നും പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്‍റെ പാർട്ടിയായ പി.എം.എൽ(എൻ) ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.