യു.എസും ഇറാനും ക്രിയാത്മക ചർച്ചകൾ തുടരണം -പാകിസ്താൻ
text_fieldsഇസ്‌ലാമാബാദ്: യു.എസും ഇറാനും വെടിനിർത്തലിനോടുള്ള പ്രതിബദ്ധത നിലനിർത്തണമെന്നും അനുകൂലമനസ്സോടെ ചർച്ചകൾ തുടരണമെന്നും പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ അഭ്യർഥിച്ചു. മേഖലയിൽ 'ശാശ്വത സമാധാനവും സമൃദ്ധിയും' കൈവരിക്കുന്നതിനായി ഇരുപക്ഷവും പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകള്‍ക്ക് പാകിസ്താൻ തുടർന്നും വേദിയൊരുക്കുമെന്നും വെടിനിർത്തൽ ചർച്ചയിൽ പാകിസ്താന്റെ പങ്ക് അംഗീകരിച്ചതിന് ഇരുരാജ്യങ്ങളോടും നന്ദിയുണ്ടെന്നും ദർ കൂട്ടിച്ചേർത്തു.
ഒറ്റചർച്ചയിൽ കരാർ അപ്രതീക്ഷിതമെന്ന് ഇറാൻ
ആഴ്ചകൾ നീണ്ട സംഘർഷത്തിനും കടുത്തഅവിശ്വാസത്തിനുമിടെ ഒറ്റ റൗണ്ട് ചർച്ചയിൽ അമേരിക്കയുമായി ഒരു കരാർ പ്രതീക്ഷിക്കുന്നത് യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു. ചില വിഷയങ്ങളിൽ ഇരുപക്ഷവും ഒരു ധാരണയിലെത്തിയെങ്കിലും "രണ്ടോ മൂന്നോ പ്രധാന" കാര്യങ്ങളിൽ ഭിന്നത തുടരുകയാണെന്ന് ബഗായ് പറഞ്ഞു. യു.എസ് ഈ വിഷയത്തിന് നൽകുന്ന ഗൗരവവും വിശ്വാസവും, ഇറാന്റെ നിയമപരമായ അവകാശങ്ങളും താൽപ്പര്യങ്ങളും അംഗീകരിക്കപ്പെടുന്നതും ആശ്രയിച്ചായിരിക്കും ചർച്ചയുടെ പുരോഗതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായി 21 മണിക്കൂറിലധികം നീണ്ട ചർച്ച പുരോഗതിയില്ലാതെ അവസാനിച്ചുവെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് പറഞ്ഞു. ഇറാൻ ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കുമെന്ന് ഉറച്ച പ്രതിബദ്ധതയാണ് പ്രധാന ആവശ്യം. യുഎസ് പക്ഷം "വളരെ വഴക്കമുള്ളതാണെന്നും" ഡൊണാൾഡ് ട്രംപിന്റെ കീഴിൽ നല്ല വിശ്വാസത്തോടെ ചർച്ചകളിൽ ഏർപ്പെട്ടെങ്കിലും "ഒരു പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നതിനാലാണ് യു.എസുമായുള്ള ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ചർച്ചയിൽ ഇറാനിന്‍റെ 10 പോയിന്റുകളും അമേരിക്കയുടെ പോയിന്റുകളും തങ്ങൾ ചർച്ച ചെയ്തു. ചില കാര്യങ്ങളിൽ ധാരണയിലെത്തി, എന്നാൽ മൂന്ന് വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം ഉയർന്നുവന്നുവെന്നും മന്ത്രാലയം പറഞ്ഞു. ഹുർമുസ് കടലിടുക്കിലെ ഇറാന്‍റെ നിയന്ത്രണം പൂർണായും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക എന്നിങ്ങനെ യു.എസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ ഇറാൻ പ്രതിനിധികൾ നിരസിച്ചു. ലെബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമങ്ങൾ അവസാനിപ്പിക്കുന്നതിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
അവിശ്വാസത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്നും മന്ത്രാലയം പറഞ്ഞു. നയതന്ത്ര സാധ്യതകൾ അസാനിച്ചിട്ടില്ലെന്നും ഇറാന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ഉപാധികൾ ഇറാൻ അംഗീകരിക്കുമെന്നും മന്ത്രാലയം വ്യക്താക്കി.ചർച്ചകൾ പുനഃരാരംഭിക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.
ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധി രൂക്ഷമാവുന്നതിനിടെയാണ് യു.എസ്, ഇറാനുമായി ചർച്ചക്ക് തയ്യാറായത്. ഇറാന്‍റെ ആണവശേഷി ക്ഷയിപ്പിച്ചു എന്ന് പ്രസിഡന്‍റ് ട്രംപ് അവകാശപ്പെടുന്നതിനിടെ രണ്ടു യു.എസ് യുദ്ധമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടിരുന്നു. ഇത്തരത്തിലുള്ള സൈനിക നഷ്ടങ്ങളും യു.എസിനെ ചർച്ചക്ക് പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഹുർമുസ്, യുറേനിയം സമ്പുഷ്ടീകരണം തുടങ്ങയി വിഷയങ്ങളിൽ തങ്ങളുടെ പരമാധികാരം അടിയറവ് വെക്കുന്ന ഉപാധികള്‍ ഇറാൻ നിരസിച്ചതോടെ ചര്‍ച്ച ധാരണയിലെത്താതെ പിരിയുകയായിരുന്നു. ചർച്ചയിൽ നിന്ന് പിന്മാറാൻ അമേരിക്കൻ സംഘം "ഒരു ഒഴികഴിവ് തേടുകയായിരുന്നു" എന്നും യുദ്ധത്തിൽ നേടിയെടുക്കാൻ കഴിയാത്ത യു.എസിന്‍റെ അഭിലാഷങ്ങൾ ചർച്ചയിലൂടെ നേടിയെടുക്കാനാണ് യു.എസ് ശ്രമിച്ചതെന്നും ഇറാൻ മാധ്യമങ്ങൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

