ഷാങ്ഹായ് ഉച്ചകോടി; മോദിയെ ക്ഷണിക്കുമെന്ന് പാകിസ്താൻ
text_fieldsഇസ്‌ലാമാബാദ്: 2027-ൽ ഇസ്‌ലാമാബാദിൽ വെച്ച് നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്താൻ സൂചന നൽകി. റൊട്ടേറ്റിംഗ് പ്രസിഡൻ്റ് പദവിയുടെ ഭാഗമായി വരാനിരിക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്താനാണ്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പാകിസ്താൻ വിദേശകാര്യ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാ രാഷ്ട്രത്തലവന്മാർക്കും ഔദ്യോഗികമായി ക്ഷണം അയക്കാനാണ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. "ആതിഥേയ രാജ്യമെന്ന നിലയിലുള്ള ഉത്തരവാദിത്തമാണിത്. എസ്‌സിഒയുടെ നിലവിലുള്ള പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ക്ഷണക്കത്തുകൾ നൽകുക," വക്താവ് വ്യക്തമാക്കി.
ചൈന, റഷ്യ, ഇന്ത്യ, പാകിസ്താൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ബെലാറസ് എന്നീ രാജ്യങ്ങളാണ് എസ്.സി.ഒയിലുള്ളത്. യുറേഷ്യയിലുടനീളം പ്രാദേശിക സമാധാനവും സ്ഥിരതയും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി 2001-ലാണ് കൂട്ടായ്മ രൂപീകരിച്ചത്. കഴിഞ്ഞ ഉച്ചകോടി ചൈനയിലെ തിയാൻജിനിൽ നടന്നിരുന്നു. ലോകനേതാക്കൾ പങ്കെടുത്ത സംഗമം വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. 2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ബൈസാരൻ വാലിയിലുണ്ടായ വെടിവെപ്പിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമടക്കം 26 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിന് മറുപടിയായി സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെക്കുകയും പാകിസ്ഥാൻ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് മെയ് 7-ന് ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ തിരിച്ചടിക്ക് തുടക്കമിട്ടു. പഞ്ചാബ് പ്രവിശ്യയിലും പാക് അധീന കാശ്മീറിലുമായി പ്രവർത്തിച്ചിരുന്ന ഒമ്പത് ഭീകര ക്യാമ്പുകൾ സായുധ സേന ലക്ഷ്യമിട്ട് തകർത്തു. നൂറിലധികം ഭീകരരെ വധിച്ച ഈ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ ഭാഗത്തുനിന്നും കനത്ത ഷെല്ലാക്രമണവും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് നയതന്ത്ര തലത്തിലെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

