യു.എസുമായുള്ള ചർച്ച: ഇറാന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുന്നു-പാകിസ്താൻ
text_fieldsഇസ്‍ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായി ഇസ്‍ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് പാകിസ്താൻ. പാക് വാർത്താവിനിമയ മന്ത്രി അത്താവുല്ല തരാർ ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട ചർച്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിനായി അമേരിക്കൻ പ്രതിനിധി സംഘം തയ്യാറെടുക്കുന്നുണ്ടെങ്കിലും ഇറാൻ ഇതുവരെ തങ്ങളുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ചർച്ചകൾ നടക്കേണ്ടത്.ഇറാന്റെ ആണവ പരീക്ഷണങ്ങളും യുറേനിയം സമ്പുഷ്ടീകരണവും പൂർണമായി നിർത്തണമെന്ന അമേരിക്കയുടെ കർശന നിലപാട് ചർച്ചകളെ ബാധിക്കുന്നുണ്ട്.
വെടിനിർത്തൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായി വീണ്ടും യുദ്ധത്തിന് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തുറമുഖങ്ങളുടെ ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ചർച്ചക്കില്ലെന്ന് ഇറാനും അറിയിച്ചു. ഇതോടെ ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ‘ഭീഷണികളുടെ നിഴലിലോ’ യു.എസ് നാവിക ഉപരോധത്തിലോ ചർച്ചകൾ നടത്തില്ലെന്നാണ് തെഹ്റാൻ പറയുന്നത്.
ഒരു അന്തിമ കരാറിൽ ഒപ്പുവെക്കാൻ ഇറാൻ തയ്യാറാകാത്തിടത്തോളം കാലം ഉപരോധം പിൻവലിക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിലെ സംഘർഷം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം തുടരുകയാണ്.
വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അമേരിക്കൻ നാവിക സേന ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തത്. ഇതോടെ ഹുർമുസ് കടലിടുക്ക് വീണ്ടും അടക്കുകയും അമേരിക്കൻ നാവിക സേനക്ക് നേരേ ഇറാൻ ഡ്രോണാക്രമണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഹുർമുസിൽ യു.എസ് നടപടി കടുപ്പിച്ച സാഹചര്യത്തിൽ സമാധാന ചർച്ചയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചതോടെയാണ് ചർച്ചകൾ അനിശ്ചിതത്വമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

