ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പാക് സുപ്രീം കോടതി ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പാകിസ്താൻ സർക്കാർ അപ്പീൽ നൽകും. ആരോഗ്യനില വഷളാകുന്നുവെന്ന ആശങ്കകളെ തുടർന്ന് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ നിന്ന് ഇസ്ലാമാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റണമെന്നാണ് കോടതി ഉത്തരവ്. ഇത് സർക്കാറും ജുഡീഷ്യറിയും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് കളമൊരുക്കിയിരിക്കുകയാണ്.
ഇതിനിടെ കോടതി ഉത്തരവിനെ തുടർന്ന് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ 9 മാസത്തിന് ശേഷം ഭാര്യയെയും സഹോദരിയെയും കണ്ടു. പ്രതിവാര കുടുംബ സന്ദർശനങ്ങളിലെ നിയന്ത്രണങ്ങൾ സുപ്രീം കോടതി നീക്കുകയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്ത ശേഷമാണ് കൂടിക്കാഴ്ച.
ഇമ്രാൻ ഖാനെ കാണാനും തങ്ങൾ തെരഞ്ഞെടുക്കുന്ന ഡോക്ടർമാരെക്കൊണ്ട് പരിശോധന നടത്താനും അദ്ദേഹത്തിന്‍റെ കുടുംബം ഏറെ നാളായി ശ്രമിച്ചുവരികയായിരുന്നു. ഇമ്രാനെ പാർപ്പിച്ചിരിക്കുന്ന ജയിലിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പാകിസ്താൻ ഈ വർഷത്തിന്‍റെ തുടക്കം മുതൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ഈ വർഷം ആദ്യം കണ്ണിന്‍റെ അസുഖത്തിന് ചികിത്സക്കായി ഇമ്രാൻ ഖാനെ പലതവണ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. വലതുകണ്ണിന്‍റെ കാഴ്ചശക്തിയുടെ 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി കുടുംബം അറിയിച്ചതിനെ തുടർന്ന് ജനുവരി അവസാനം ഇമ്രാൻ ഖാന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചിരുന്നു. എന്നാൽ സർക്കാർ ഈ അവകാശവാദം തള്ളിക്കളഞ്ഞു. പിന്നീട് ഇമ്രാന്‍റെ കണ്ണിന്റെ കാഴ്ചശക്തി 70 ശതമാനത്തോളം വീണ്ടെടുത്തതായും അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നുമാണ് സർക്കാറിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

