പ്രളയം: ദേശീയ ദുരന്തനിവാരണ ഏജൻസി രൂപവത്കരിച്ച് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: 3.3 കോടി ജനതയെ മാറ്റിപ്പാർപ്പിച്ച പ്രളയത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ നേരിടാൻ പാകിസ്താൻ സർക്കാർ ദേശീയ ദുരന്തനിവാരണ ഏജൻസി രൂപവത്കരിച്ചു. തിങ്കളാഴ്ച വരെ രാജ്യത്തുടനീളം പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1136 ആയെന്ന് ദേശീയ ദുരന്ത കൈകാര്യ അതോറിറ്റി അറിയിച്ചു. 1634 പേർക്ക് പരിക്കേറ്റു. അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ രാജ്യത്തിന് കോടിക്കണക്കിന് ഡോളറിന്റെ സഹായം ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി അഹ്സൻ ഇഖ്ബാൽ ചൊവ്വാഴ്ച പറഞ്ഞു. ഇത് രാജ്യത്തിന്റെ ജി.ഡി.പിയുടെ ഏകദേശം മൂന്നു ശതമാനം വരും.
ശഹബാസ് ശരീഫ് സർക്കാർ തിങ്കളാഴ്ചയാണ് ദേശീയ വെള്ളപ്പൊക്ക പ്രതികരണ, ഏകോപന കേന്ദ്രം സ്ഥാപിച്ചത്. മന്ത്രിമാർ, സൈനിക പ്രതിനിധികൾ, മുഖ്യമന്ത്രിമാർ, വിദഗ്ധർ എന്നിവർ ഉൾപ്പെടുന്നതാണിത്. ദുരന്തനിവാരണ അതോറിറ്റികൾക്കും ദാതാക്കൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇടനിലക്കാരായി ഈ കേന്ദ്രം പ്രവർത്തിക്കും. പുതിയ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് കൈമാറുകയും ചെയ്യും.
അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതുൾപ്പെടെ രക്ഷ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും യോഗത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.അതിനിടെ പാകിസ്താനും ഐക്യരാഷ്ട്രസഭയും ചേർന്ന് 160 ദശലക്ഷം യു.എസ് ഡോളറിന്റെ ആഗോള സഹായം അഭ്യർഥിച്ചു. പാക് സർക്കാറും ഐക്യരാഷ്ട്രസഭയും സംയുക്തമായി '2022 പാകിസ്താൻ വെള്ളപ്പൊക്ക പ്രതികരണ പദ്ധതി (എഫ്.ആർ.പി) പ്രഖ്യാപിച്ചു. ചടങ്ങിൽ വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ സർദാരി മുഖ്യപ്രഭാഷണം നടത്തി.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്താരാഷ്ട്ര ടി.വി പരിപാടി വഴി വഴി 500 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.