പശ്ചിമേഷ‍്യ യുദ്ധവും ഇന്ധനക്ഷാമവും: സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറച്ച് പാകിസ്താന്‍
text_fieldsഷഹബാസ് ഷെരീഫ്
ഇസ്‍ലാമാബാദ്: പശ്ചിമേഷ‍്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സർക്കാർ ഉടമസ്ഥയിലുള്ള സംരംഭങ്ങളിലെയും സ്വയം ഭരണസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം അഞ്ച് മുതൽ മുപ്പത് ശതമാനം വരെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി പാകിസ്താന്‍. പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് പുതിയ ചെലവുചുരുക്കൽ നടപടികൾക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അംഗീകാരം നൽകിയത്.
‘സർക്കാർ ജീവനക്കാർക്കൊപ്പം സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെയും സർക്കാർ രക്ഷകർതൃത്വത്തിലുള്ള സ്വയംഭരണസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ അഞ്ച് മുതൽ മുപ്പത് ശതമാനം കുറവ് വരുത്താന്‍ യോഗത്തിൽ തീരുമാനിച്ചു’ -പ്രസ്താവനയിൽ പാക് അധീകൃതർ വ്യക്തമാക്കി. ചെലവു ചുരുക്കൽ നടപടികളിലൂടെ ലഭിക്കുന്ന സമ്പാദ്യം പൊതുജനങ്ങൾക്ക് മാത്രമായി വിനിയോഗിക്കും. ഇതോടൊപ്പം ഫെഡറൽ, പ്രവിശ്യാ കാബിനറ്റ് അംഗങ്ങൾ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളവും മറ്റ് അലവൻസുകളും ഉപേക്ഷിക്കും. എം.പിമാരുടെ ശമ്പളത്തിൽ 25 ശതമാനം കുറവുണ്ടാകും.
സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതം 50 ശതമാനമായി കുറച്ചു. ഏകദേശം 60 ശതമാനം ഔദ്യോഗിക വാഹനങ്ങൾ നിരത്തിൽ നിന്ന് പിൻവലിക്കാനും തീരുമാനമായി. ഇന്ധനം ലാഭിക്കുന്നതിനായി ആഴ്ചയിൽ നാല് പ്രവൃത്തിദിവസങ്ങൾ മാത്രമായി നിജപ്പെടുത്തുകയും 50 ശതമാനം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുകയും വേണം. 2026 ജൂൺ വരെ പുതിയ വാഹനങ്ങൾ, ഫർണിച്ചറുകൾ, എയർ കണ്ടീഷനറുകൾ എന്നിവ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തി. സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാനും നിർദേശമുണ്ട്.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നതാണ് പാകിസ്ഥാനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 345 രൂപയായും ഹൈ സ്പീഡ് ഡീസൽ 355 രൂപയായും വർധിച്ചു. വിദേശനാണ്യ ശേഖരത്തിലുണ്ടായ വൻ ഇടിവും ഇറക്കുമതി ചെലവ് വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഏർപ്പെടുത്തിയിട്ടുള്ള വിദേശയാത്രാ വിലക്ക് തുടരുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

