പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി; സുപ്രീംകോടതിയെ സമീപിച്ച് പാക് ഭരണമുന്നണി
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ മകൻ ഹംസ ശഹബാസിനെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുത്ത കേസിൽ ഇടപെടാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ച് പാകിസ്താൻ ഭരണമുന്നണി. സുപ്രീംകോടതിയുടെ സമ്പൂർണ ബെഞ്ച് രൂപവത്കരിച്ച് വാദം കേൾക്കാനാണ് ഭരണകക്ഷി ആവശ്യപ്പെട്ടത്.
ഏറെ നാടകീയതകൾക്കൊടുവിൽ മൂന്നു വോട്ടുകളുടെ പിൻബലത്തിലാണ് വെള്ളിയാഴ്ച ഹംസ ശഹബാസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. പിറ്റേന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.
പഞ്ചാബ് നിയമനിർമാണ സഭയിൽ ഹംസയുടെ പാർട്ടി പാകിസ്താൻ മുസ്ലിം ലീഗ് നവാസ് (പി.എം.എൽ -എൻ) വിഭാഗത്തിന് 179 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി ചൗധരി പർവേസ് ഇലാഹിയുടെ പാർട്ടി പാകിസ്താൻ മുസ്ലിം ലീഗ്-ക്യൂ (പി.എം.എൽ- ക്യൂ) 176 വോട്ടുകൾ നേടി.
പി.എം.എൽ- ക്യൂ അധ്യക്ഷൻ ചൗധരി ശുജാത് ഹുസൈന്റെ നിർദേശം ലംഘിച്ചെന്നാരോപിച്ച് ഡെപ്യൂട്ടി സ്പീക്കർ ദോസ്ത് മുഹമ്മദ് മസാരി ഇലാഹിക്ക് ലഭിച്ച വോട്ടുകൾ എണ്ണാതിരുന്നതാണ് വിവാദമായത്. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പിന്തുണയുള്ള ഇലാഹി തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കാവൽ മുഖ്യമന്ത്രിയായി തിങ്കളാഴ്ച വരെ തുടരാൻ ഹംസയെ അനുവദിച്ച സുപ്രീംകോടതി പക്ഷേ, രാഷ്ട്രീയനേട്ടങ്ങൾക്കായി അധികാരം പ്രയോഗിക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടയുകയായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ ഭരണകക്ഷി, ഹംസക്കെതിരായ പരാതിയിൽ വാദം കേൾക്കാൻ സമ്പൂർണ ബെഞ്ചിന് രൂപം നൽകാൻ പ്രസ്താവനയിലൂടെ ചീഫ് ജസ്റ്റിസിനോടാവശ്യപ്പെടുകയായിരുന്നു.
അതിനിടെ, ബംഗ്ലാദേശ് പതാകയിൽ മാറ്റംവരുത്തി ഫേസ്ബുക്കിലിട്ട കവർ ചിത്രം ബംഗ്ലാദേശിലെ പാകിസ്താൻ ഹൈകമീഷൻ പിൻവലിച്ചു. ബംഗ്ലാദേശ് അധികൃതരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നടപടി. ബംഗ്ലാദേശിന്റെ ചുവപ്പ് പച്ചവർണ പതാകയിൽ ചന്ദ്രനും ചന്ദ്രക്കലയും കൂട്ടിച്ചേർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.