'യുവാക്കൾ ഒന്നിച്ചാൽ എല്ലാം തകിടം മറിയും'; പാറ്റപ്പേടി പങ്കുവെച്ച് പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി
text_fieldsഇസ്ലാമാബാദ്: രാജ്യത്തെ ഭരണസംവിധാനം തകർന്നുവെന്നും യുവാക്കൾ ഒന്നിച്ചാൽ "എല്ലാം തകിടം മറിക്കാൻ" കഴിയുമെന്നും മുന്നറിയിപ്പ് നൽകി പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി. പൊതുജനങ്ങളിൽ അതൃപ്തി വർദ്ധിച്ചുവെന്നും ഇന്ത്യയിലെ പ്രതിഷേധത്തിന് സമാനമായ ഒരു മുന്നേറ്റത്തിന് ഇത് തിരികൊളുത്തിയേക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാമാബാദിൽ വ്യാഴാഴ്ച നടന്ന പാകിസ്താൻ ഇക്കണോമിക് ഉച്ചകോടിയിൽ സംസാരിക്കവെ, രാജ്യത്തെ ഭരണസംവിധാനത്തെക്കുറിച്ച് സംസാരിച്ച നഖ്‌വി, നിലവിലുള്ള വ്യവസ്ഥിതിക്ക് പാകിസ്താന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനി കഴിയില്ലെന്ന് വാദിച്ചു.
ഇന്ത്യയിലെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മാതൃകയിൽ പാകിസ്താനിലും വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പാക് മന്ത്രി പറഞ്ഞത്.തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം നിരാശരായ യുവാക്കൾ ഒന്നിച്ചണിനിരന്നാൽ നിലവിലെ ഭരണസംവിധാനങ്ങളെ മൊത്തത്തിൽ കീഴ്മേൽ മറിക്കാൻ അവർക്ക് സാധിക്കുമെന്ന് മുഹ്സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന 'പാകിസ്താൻ ഇക്കണോമിക് സമ്മിറ്റിൽ' സംസാരിക്കവെയാണ് നിലവിലെ ഭരണസംവിധാനം തകർന്നതായി ആഭ്യന്തര മന്ത്രി തുറന്നുസമ്മതിച്ചത്. "നാം ജീവിക്കുന്ന ഈ സംവിധാനം പൂർണ്ണമായി തകർന്നിരിക്കുകയാണ്. ഈ രീതിയിലൂടെ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഭരണനിർവ്വഹണ തലത്തിൽ വലിയ അഴിച്ചുപണികൾ നടത്തിയില്ലെങ്കിൽ പത്ത് വർഷം കഴിഞ്ഞാലും നമ്മൾ ഇതേ കാര്യങ്ങൾ തന്നെ ചർച്ച ചെയ്തുകൊണ്ടിരിക്കും" - മുഹ്സിൻ നഖ്‌വി പറഞ്ഞു. യുവാക്കളെ ആരെങ്കിലും ചെറുതായി കണ്ട് ഒഴിവാക്കാൻ ശ്രമിച്ചാൽ അത് വലിയ തിരിച്ചടിയാകും. അവകാശങ്ങൾ ലഭിക്കാതെ നിരാശരായ യുവാക്കൾ സംഘടിച്ചാൽ അതിനെ തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ ശ്രമങ്ങൾ മാത്രം കൊണ്ട് പാകിസ്താനിൽ ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും നഖ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ഒന്നിച്ചിരുന്ന് രാജ്യത്തിന്റെ ഭരണഘടനയിലും ഭരണസംവിധാനങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തണം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദിവസവും 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെങ്കിലും, സ്ഥാപനപരമായ അടിമുടി മാറ്റങ്ങൾ വരാത്തിടത്തോളം ഇത് താത്കാലികമായ പ്രതിസന്ധി പരിഹാരം മാത്രമായി അവശേഷിക്കുമെന്നും മുഹ്സിൻ നഖ്‌വി വ്യക്തമാക്കി. പാക് അധീന കാശ്മീർ, ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ സൈനിക നടപടികൾക്കും പ്രക്ഷോഭങ്ങൾക്കുമിടെയാണ് പാക് ആഭ്യന്തര മന്ത്രിയുടെ നിർണ്ണായകമായ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
സാധാരണക്കാരായ പാകിസ്താനികൾ ആഗ്രഹിക്കുന്നത് സൗജന്യങ്ങളല്ലെന്നും മറിച്ച് മെറിറ്റിന് അംഗീകാരം നൽകുന്നതും നീതി നടപ്പിലാക്കുന്നതുമായ നീതിയുക്തമായ ഒരു വ്യവസ്ഥയാണെന്നും മുഹ്സിൻ നഖ്‌വി പറഞ്ഞു. "ഞങ്ങൾക്ക് നീതി ലഭിക്കണമെന്നും മെറിറ്റ് നടപ്പിലാക്കണമെന്നും തൊഴിലവസരങ്ങൾ ഉണ്ടാകണമെന്നുമാണ് സാധാരണക്കാരായ ജനങ്ങൾക്ക് പ്രധാനം," അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

