
ജർമനിയെ മുക്കി മഹാപ്രളയം: കാണാതായത് 1300 പേരെ, മരണം 60 കവിഞ്ഞു
text_fieldsബെർലിൻ: ഭീതിയും ദുരന്തവും അതിവേഗമെത്തിയ ഒറ്റദിനത്തിൽ ജർമനിയുടെ പടിഞ്ഞാറൻ മേഖലയിലുണ്ടായ െവള്ളപ്പാച്ചിലിൽ കാണാതായത് നിരവധി പേരെ. ഒരു ജില്ലയിൽ മാത്രം ആയിരത്തിലേറെ പേെര കാണാനില്ലെന്ന് ജർമൻ ചാൻസ്ലർ അംഗല മെർക്കൽ പറഞ്ഞു. പശ്ചിമ ജർമനിയിലെ ആർവീലറിലാണ് 1,300 ഓളം പേരെ കാണാതായത്. ഇവിടെ ബാദ് ന്യൂനർ ആർവീലർ പട്ടണത്തെ സമ്പൂർണമായി പ്രളയമെടുക്കുകയായിരുന്നു. അപ്രതീക്ഷിത പ്രളയപ്പാച്ചിലിൽ വീടുകൾ ഒലിച്ചുപോയതാണ് ദുരന്തം ഇരട്ടിയാക്കിയത്. നിരവധി കാറുകളും ഒലിച്ചുപോയി.
അടിയന്തര സേവന വിഭാഗത്തിലെ 1,000 ലേറെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണ്. തുടർച്ചയായി പെയ്ത കനത്ത മഴക്കു പിറകെയാണ് പ്രളയവും കുത്തൊഴുക്കും പട്ടണത്തെ തകർത്തുകളഞ്ഞത്.
നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് 30ഉം അയൽപക്കത്തെ റൈൻലാൻഡ് പാലറ്റിേനറ്റിൽ 28ഉം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ശാരീരിക വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഒമ്പതു താമസക്കാർ മരിച്ചവരിൽ പെടും. ഭീതി തുടരുന്നതിനാൽ പടിഞ്ഞാറൻ ജർമനിയിൽ സ്കൂളുകൾക്ക് അവധി നൽകി.
അയൽരാജ്യമായ ബെൽജിയത്ത് 11 പേരും മരിച്ചിട്ടുണ്ട്. മേഖലയിലുടനീളം വെള്ളിയാഴ്ചയും ശക്തമായ മഴ പ്രവചനമുണ്ട്. ബ്രസൽസ്, ആന്റ്വെർപ് നഗരങ്ങൾ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ ലീഗെയിൽ ആയിരങ്ങളെ അടിയന്തരമായി കുടിയൊഴിപ്പിച്ചു. നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ് നദി കരകവിഞ്ഞൊഴുകുകയാണ്. ഇവിടെ ഇനിയും ജലനിരപ്പ് ഉയരുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
