യുദ്ധം; 3500 സൈനികരെ കൂടി വിന്യസിച്ച് യു.എസ്, ശവപ്പെട്ടിയിൽ മടങ്ങേണ്ടി വരുമെന്ന് ഇറാൻ
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള അമേരിക്കൻ സംഘർഷം പ്രതിദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിൽ 3500 സൈനികരെ കൂടി വിന്യസിച്ച് യു.എസ്. ഇതിനോടകം തന്നെ യു.എസിന്‍റെ പടക്കപ്പലായ യു.എസ്.എസ് ട്രിപ്പോളി 2500ഓളം മറൈനുകളെ മേഖലയിൽ എത്തിച്ചിരുന്നു. അതേസമയം, ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കര സൈനിക നീക്കങ്ങൾക്ക് ഒരുങ്ങുകയാണെന്ന് പെന്‍റഗൺ അറിയിച്ചു. എന്നിരുന്നാലും കരയാക്രമണങ്ങൾക്ക് സൈനികരെ വിന്യസിക്കാൻ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അനുമതി നൽകുമോ എന്നതിൽ വ്യക്തതയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എഫ് 35, ഓസ്പ്രേസ് തുടങ്ങിയ നൂതന യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള ആംഫിബിയസ് ആക്രമണക്കപ്പലാണ് യു.എസ്.എസ് ട്രിപ്പോളി. ഇത് മുമ്പ് ജപ്പാൻ തീരത്തായിരുന്നു നിലയുറപ്പിച്ചത്. സാൻ ഡീഗോയിൽ നിന്നുള്ള യു.എസ്.എസ് ബോക്സർ നേവി യുദ്ധക്കപ്പലും നാവിക സേനയെയും പശ്ചിമേഷ്യയിലേക്ക് എത്തിച്ചിട്ടുണ്ട്.
യുദ്ധത്തിന്‍റെ വ്യാപ്തി ഉദ്ധരിച്ചുകൊണ്ട്, ഫെബ്രുവരി 28ന് ഓപ്പറേഷൻ എപിക് ഫ്യൂരി ആരംഭിച്ചത് മുതൽ ഇതുവരെ 11,000ത്തിലധികം ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചതായി സെൻട്രൽ കമാൻഡ് അറിയിച്ചു.
കരസേനയെ വിന്യസിക്കാതെ തന്നെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനാണ് യു.എസ് ലക്ഷ്യമിടുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചു. അതേസമയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാറുന്ന സാഹചര്യങ്ങൾക്ക് തയ്യാറായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം, ഇറാന്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിൽ മടങ്ങേണ്ടി വരുമെന്ന് കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പ്രമുഖ ഇറാനിയൻ ദിനപത്രമായ 'തെഹ്റാൻ ടൈംസ്'. 'നരകത്തിലേക്ക് സ്വാഗതം' എന്ന തലക്കെട്ടോടെ ഒന്നാം പേജിൽ നൽകിയ വാർത്തയിലൂടെയാണ് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ ഇറാൻ രംഗത്തെത്തിയത്.
സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുമ്പോഴും, ഇറാന് ചുറ്റുമുള്ള സൈനിക സാന്നിധ്യം വർധിപ്പിക്കാനാണ് പെന്റഗണിന്റെ നീക്കം. ട്രംപിന് സൈനികമായ മേൽക്കൈ നൽകാനാണ് ഈ അധിക വിന്യാസമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ സൈന്യം ഇറാനിൽ പ്രവേശിച്ചാൽ യമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇറാൻ തീരത്തെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സൈനികരെ വിന്യസിക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

