സമാധാനത്തിന്റെ കാവലാളുകൾ; സൗത്ത് സുഡാനിലെ മികച്ച സേവനത്തിന് 1,160 ഇന്ത്യൻ സൈനികർക്ക് ആദരം
text_fieldsദക്ഷിണ സുഡാൻ: ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായി ദക്ഷിണ സുഡാനിൽ (UNMISS) സേവനമനുഷ്ഠിക്കുന്ന 1,160 ഇന്ത്യൻ സൈനികർക്ക് യു.എൻ മെഡലുകൾ സമ്മാനിച്ചു. യുദ്ധം തകർത്ത രാജ്യത്ത് സമാധാനം നിലനിർത്തുന്നതിനും ജനജീവിതം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ സൈനികർ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.
അതിർത്തി സംരക്ഷിക്കുകയോ ജനങ്ങളെ സുരക്ഷിതരാക്കുകയോ ചെയ്യുക എന്നത് മാത്രമല്ല ഇന്ത്യൻ സൈനികരുടെ ജോലി. റോഡുകളുടെ പുനരുദ്ധാരണം, പ്രാദേശിക ജനതയുടെ ജീവിതനിലവാരം ഉയർത്താനുള്ള പരിശീലനങ്ങൾ, മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ചികിത്സാ സഹായം നൽകൽ തുടങ്ങിയ ബഹുമുഖ പ്രവർത്തനങ്ങളിലൂടെ അവിടുത്തെ ജനങ്ങളുടെ പ്രിയങ്കരരായി മാറാൻ ഈ സൈനികർക്ക് കഴിഞ്ഞു. ‘ഇന്ത്യൻ സൈനികരുടെ പ്രവർത്തനങ്ങൾ കേവലം സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മാളകൽ മുതൽ അബ്വോങ് വരെ നീളുന്ന 75 കിലോമീറ്റർ പാതയുൾപ്പെടെ നിരവധി പ്രധാന റോഡുകൾ ഇവർ പുനരുദ്ധരിച്ചു’ യു.എൻ മിഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗത്ത് സുഡാനിലെ സാധാരണക്കാർക്ക് അപ്രാപ്യമായ വെറ്റിനറി സേവനങ്ങളും ഇന്ത്യൻ സൈന്യം ഉറപ്പാക്കുന്നുണ്ട്. ഇതിനായി പ്രത്യേക മൊബൈൽ വെറ്റിനറി ക്ലിനിക്കുകൾ തന്നെ അവർ നടത്തുന്നു. അടുത്തിടെ റെങ്കിൽ വെച്ച് രണ്ട് ദിവസം കൊണ്ട് മാത്രം 1,749 മൃഗങ്ങൾക്കാണ് ഇവർ ചികിത്സ നൽകിയത്. പശുക്കൾ, ആടുകൾ, കഴുതകൾ തുടങ്ങി ഗ്രാമീണരുടെ പ്രധാന വരുമാന മാർഗ്ഗമായ വളർത്തുമൃഗങ്ങൾക്ക് സൈന്യത്തിന്റെ ഈ സേവനം വലിയ ആശ്വാസമാണ്.
തങ്ങളുടെ സേവനത്തിന് ശേഷം ഇവിടെ നല്ലൊരു ഓർമ ബാക്കിവെക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ സംഘത്തിന്റെ കമാൻഡർ കേണൽ വിജയ് റാവത്ത് പറഞ്ഞു. ‘തൊഴിലധിഷ്ഠിത പരിശീലനങ്ങളിലൂടെ ജനങ്ങളെ സ്വയംപര്യാപ്തരാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കാർപെന്ററി, മേസൻറി, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. കൂടാതെ കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസുകളും നടത്തിവരുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സംഘത്തിലെ ഏക വനിതാ ഡോക്ടർമാരിൽ ഒരാളായ മേജർ പൂജ നായർക്കും ഈ അഭിമാനകരമായ മെഡൽ ലഭിച്ചു. സൈനികർക്കും നാട്ടുകാർക്കും വൈദ്യസഹായം നൽകുന്നതിനൊപ്പം രോഗപ്രതിരോധം, ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയുള്ള അവബോധം എന്നിവ പങ്കുവെക്കുന്നതിലും അവർ മുൻപന്തിയിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ സംഭാവന ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നിലവിൽ സൗത്ത് സുഡാനിൽ മാത്രം 2,385 ഇന്ത്യൻ സൈനികരും 30 പൊലീസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

