പാകിസ്താനിൽ ഇംറാൻ ഖാനെതിരെ പ്രതിപക്ഷ സഖ്യത്തിെൻറ പടയൊരുക്കം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. ഇംറാൻ ഖാൻ ഭരണകൂടം രാജിവെച്ച് രാജ്യത്ത് ഉടൻ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ കൂട്ട രാജിക്കൊരുങ്ങുന്നു. 11 പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപം നൽകിയ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെൻറ് (പി.ഡി.എം) ആണ് തങ്ങളുടെ മുഴുവൻ എം.എൽ.എമാരും ഈ മാസം അവസാനത്തോടെ കൂട്ടമായി രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്.
ഡിസംബർ 31ന് എം.എൽ.എമാർ അതത് പാർട്ടി അധ്യക്ഷർക്ക് രാജിക്കത്തു നൽകുമെന്ന് പി.ഡി.എം നേതാവ് മൗലാന ഫസലുർഹ്മാൻ പറഞ്ഞു. പി.എം.എൽ-എൻ നേതാവ് മറിയം നവാസ്, പി.പി.പി അധ്യക്ഷൻ ബിലാവൽ ഭുട്ടോ സർദാരി എന്നിവരും തങ്ങൾക്കൊപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെൻറിൽനിന്ന് പുറത്തുപോകുന്ന യഥാർഥ സമയം പിന്നീട് തീരുമാനിക്കും. 2018ൽ ഇംറാനൊപ്പം സംയുക്ത സർക്കാർ രൂപവത്കരണത്തിന് സത്യപ്രതിജ്ഞ ചെയ്യരുതെന്ന് താൻ വിവിധ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അന്ന് പാകിസ്താൻ പീപ്ൾസ് പാർട്ടിയും (പി.പി.പി) പി.എം.എൽ-എന്നും പിന്തുണച്ചിരുന്നില്ല. എം.എൽ.എമാരുടെ കൂട്ട രാജിയാണ് ഇംറാനെ താഴെ ഇറക്കാനുള്ള ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിെൻറ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി ഇംറാൻ ഖാനുള്ളത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത് തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, ദേശീയതലത്തിൽ എം.എൽ.എമാർ കൂട്ടമായി രാജിവെച്ചാൽ പൊതുതെരഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.