വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ല; പ്രധാനമന്ത്രക്കെതിരെ രൂക്ഷവിമർശനവുമായി എഡിറ്റേഴ്സ് ഗിൽഡ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൂട്ടി നിശ്ചയിക്കാത്ത വാർത്താസമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ ന്യായീകരിച്ച വിദേശകാര്യ മന്ത്രാലയത്തിന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ കടുത്ത വിമർശനം. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉന്നയിച്ച വാദങ്ങൾ അങ്ങേയറ്റം ബാലിശവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ന്യൂസിലൻഡ് സന്ദർശന വേളയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം. പ്രധാനമന്ത്രി എന്തുകൊണ്ട് വാർത്താസമ്മേളനങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നരേന്ദ്ര മോദി ഒരു 'പക്കാ ഇന്ത്യൻ രാഷ്ട്രീയക്കാരൻ' ആണെന്നും വോട്ടർമാരുമായി നേരിട്ട് സംവദിക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നുമാണ് മന്ത്രാലയ വക്താവ് വിശദീകരിച്ചത്.
ഇന്ത്യയിലെ ഭൂരിഭാഗം വോട്ടർമാരും ഗ്രാമീണരാണെന്നും അതിനാൽ മാധ്യമങ്ങൾ എന്ന 'ഇടനിലക്കാർ' വഴി അവരോട് സംസാരിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നും ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ഇത്തരം നേരിട്ടുള്ള സമ്പർക്കമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന വിചിത്ര വാദവും അദ്ദേഹം ഉയർത്തുകയുണ്ടായി.
പ്രസിഡന്റ് സഞ്ജയ് കപൂർ, ജനറൽ സെക്രട്ടറി രാഘവൻ ശ്രീനിവാസൻ, ട്രഷറർ തെരേസ റഹ്മാൻ എന്നിവർ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിലാണ് ഗിൽഡ് നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾക്ക് സ്വതന്ത്ര മാധ്യമങ്ങളിലൂടെ ജനങ്ങളോട് മറുപടി പറയാൻ നിയമപരമായ ബാധ്യതയുണ്ടെന്ന് സംഘടന ഓർമ്മിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ വാദങ്ങളെ പൂർണ്ണമായി തള്ളിയ എഡിറ്റേഴ്സ് ഗിൽഡ്, നഗര-ഗ്രാമ ഭേദമന്യേ ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഭരണാധികാരികൾ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ വഴിയുള്ള ഏകപക്ഷീയമായ ആശയവിനിമയങ്ങൾ ഒരിക്കലും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് പകരമാകില്ല.
ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ പോലും മാധ്യമങ്ങൾക്ക് മുന്നിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഉയർന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥർ ഇത്തരം ബാലിശമായ ന്യായീകരണങ്ങളിൽ നിന്ന് പിന്മാറണമെന്നും ഇത്തരം പ്രസ്താവനകൾ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കരിനിഴൽ വീഴ്ത്തുമെന്നും ഗിൽഡ് മുന്നറിയിപ്പ് നൽകി.
മോദിയുടെ വിദേശ സന്ദർശന വേളകളിലെല്ലാം അദ്ദേഹം വാർത്താസമ്മേളനങ്ങളിൽ നിന്ന് ബോധപൂർവ്വം വിട്ടുനിൽക്കുന്ന കാര്യം അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു. മുൻപ് മോദിയോട് ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ഈ വിഷയത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ പുലർത്തുന്ന ജാഗ്രതയെ സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലെ റിപ്പോർട്ടർമാർക്ക് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ കടമയുണ്ടെന്ന് അവർ പറഞ്ഞു.
മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രാജ്യത്തിനകത്തും രാഷ്ട്രീയ പ്രതിഷേധം ശക്തമാണ്. ബ്യൂറോക്രാറ്റുകൾ സർക്കാരിന് വേണ്ടി സംസാരിക്കുമെങ്കിലും ഇത്തരം ന്യായീകരണങ്ങൾ ജനാധിപത്യപരമായി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചു. ഇന്ത്യൻ മാധ്യമങ്ങളെ രാജ്യാന്തര തലത്തിൽ പരിഹാസ്യമാക്കുന്ന നടപടിയാണിതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥും വിമർശിച്ചു. മോദിയുടെ മെൽബൺ സന്ദർശനത്തിനിടെ നടന്ന പ്രവാസി സംഗമത്തെ ഓസ്ട്രേലിയൻ മാധ്യമമായ സ്കൈ ന്യൂസും രൂക്ഷമായി വിമർശിച്ചു. ഇത് നയതന്ത്രമല്ല, മറിച്ച് വെറും രാഷ്ട്രീയക്കളിയാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. 2019-ൽ അമേരിക്കയിൽ വച്ച് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായി മോദി പങ്കെടുത്ത 'ഹൗഡി മോദി' പരിപാടിയോടാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിനെ ഉപമിച്ചത്. അന്ന് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ പരസ്യമായി ഇടപെട്ടതിന് മോദിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

