നോർവെ കിരീടാവകാശിയുടെ മകൻ ബലാത്സംഗക്കേസിൽ കുറ്റക്കാരൻ; നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
text_fieldsബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നോർവെ കിരീടാവകാശിയുടെ മകന് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. 2018നും 2024നും ഇടയിലായി നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തതായാണ് ആരോപണം. ഇതിൽ മുൻ കാമുകിയും നോർവീജിയൻ ഇൻഫ്ലൂവൻസറുമായ മോര ഹോക്ലാൻഡ് മാത്രമാണ് പരസ്യമായി പേര് വെളിപ്പെടുത്തിയ ഇര.
ഓസ്സോ ജില്ലാ കോടതിയാണ് മാരിയസ് ബോർഗ് ഹോയ്ബിക്ക് ശിക്ഷ വിധിച്ചത്. പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹരം കൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബലാത്സംഗം, ആക്രമണം, മയക്കുമരുന്ന് ഉപയോഗം, എന്നിങ്ങനെ 40ഓളം കുറ്റകൃത്യങ്ങൾ 29കാരനായ ഹോയ്ബിക്കെതിരെ ചുമത്തിയിരുന്നു.
ഹോയ്ബി തനിക്കെതിരെ വന്ന നാല് ബലാത്സംഗ പരാതികളും നിഷേധിച്ചിരുന്നു. എന്നാൻ ഇവയിൽ രണ്ടെണ്ണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വീഡിയോ ലിങ്ക് വഴിയാണ് ഹോയ്ബി കോടതി നടപടികളിൽ ഹാജരായത്. പ്രോസിക്യൂഷൻ ഹോയ്ബിക്ക് ഏഴ് വർഷം തടവ് ശിക്ഷ നൽകണമെന്ന് വാദിച്ചു. എന്നാൽ പ്രതിഭാഗം ശിക്ഷ 18 മാസത്തേക്ക് കുറക്കണമെന്നും പറഞ്ഞു. ഒടുവിൽ നാല് വർഷത്തേക്ക് കോടതി ഹോയ്ബിയെ തടവ് ശിക്ഷക്ക് വിധിച്ചു.
നോർവെ കിരീടാവകാശിയുടെ ഭാര്യ മെയ്റ്റ് മാരിറ്റിന്‍റെ മുൻ വിവഹ ബന്ധത്തിലെ മകനാണ് ഹോയ്ബി. രാജകുടുംബത്തിലാണ് വളർന്നതെങ്കിലും ഇയാൾക്ക് രാജകീയ പദവിയില്ല. ഹോയ്ബിയുടെ അമ്മ നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ്. അമ്മയുടെ ആരോഗ്യ നില പരിഗണിച്ച് ഹോയ്ബിയെ ജയിൽ മോചിതനാക്കണമെന്ന അദ്ദേഹത്തിന്‍റെ അഭിഭാഷകരുടെ ആവശ്യം കോടതി നിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

