267 പേരുമായി യാത്ര ചെയ്ത ഫെറി സൈപ്രസിന് സമീപം മുങ്ങി; ഏഴ് മരണം, 23 പേരെ കാണാനില്ല
text_fieldsനിക്കോസിയ: വടക്കൻ സൈപ്രസ് തീരത്ത് യാത്രക്കാരുമായി പോയ ഫെറി മുങ്ങി ഏഴ് പേർ മരിച്ചു. 23 പേരെ കാണാനില്ലെന്നും 237 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. 267 പേരാണ് ഫെറിയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
ടർക്കിഷ് നിയന്ത്രണത്തിലുള്ള വടക്കൻ സൈപ്രസിലെ കൈറീനിയ (ഗിർനെ) തുറമുഖത്തുനിന്ന് തുർക്കിയിലെ മെർസിൻ പ്രവിശ്യയിലെ ടൗക്കുവിലേക്ക് പോകുകയായിരുന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽതന്നെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെറിയിൽ 259 യാത്രക്കാരും എട്ട് ജീവനക്കാരുമുൾപ്പെടെ 267 പേർ ഉണ്ടായിരുന്നു. ബോട്ട് മറിഞ്ഞ് ഏഴ് പേർ മരിച്ചതായി തുർക്കി സൈപ്രസ് പ്രധാനമന്ത്രി ഉനാൽ ഉസ്റ്റൽ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീരത്തുനിന്ന് ഏകദേശം നാല് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പൽ വെള്ളം കയറുന്നുവെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തീരസംരക്ഷണ സേനയും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തി. അപകട വിവരം ലഭിച്ച ഉടൻ തന്നെ കോസ്റ്റ് ഗാർഡ് ബോട്ടുകൾ, ഹെലികോപ്ടർ, സ്വകാര്യ ബോട്ടുകൾ എന്നിവയുടെ രക്ഷാദൗത്യം ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഫെറി പുറപ്പെട്ടതിന് പിന്നാലെ കടൽക്ഷോഭവും മോശം കാലാവസ്ഥയും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഫെറി മുങ്ങാനുള്ള കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

