'ഒരുമിച്ച് പോരാടി നേടി': ഉത്തരകൊറിയ-റഷ്യ ബന്ധം ദൃഢമാകുന്നു; സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ കൈമാറി കിം ജോങ് ഉന്നും പുടിനും
text_fieldsകിം ജോങ് ഉന്നും വ്‌ളാദിമിർ പുടിനും
മോസ്കോ/പ്യോങ്യാങ്: ജപ്പാന്റെ കൊളോണിയൽ ഭരണത്തിൽ നിന്നുള്ള മോചനത്തിന്റെ വാർഷിക ദിനത്തിൽ റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് അയച്ച സന്ദേശത്തിലാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്. ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ വാർഷികത്തോടനുബന്ധിച്ച് പുടിൻ അയച്ച അഭിനന്ദന സന്ദേശത്തിന് മറുപടിയായാണ് ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സോവിയറ്റ് സൈനികരും ഉത്തരകൊറിയൻ ജനതയും ഒരുമിച്ച് പോരാടിയാണ് ഈ സ്വാതന്ത്ര്യം നേടിയെടുത്തതെന്നും, ഭാവിയിലും എല്ലാ മേഖലകളിലും ഈ സഹകരണം തുടരുമെന്നും പുടിൻ തന്റെ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെയും പാരമ്പര്യങ്ങളുടെയും ചരിത്രമാണ് ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ അടിത്തറയെന്ന് കിം ജോങ് ഉൻ പ്രതികരിച്ചു. യുക്രെയ്നെതിരായ റഷ്യൻ യുദ്ധത്തിന് ഉത്തരകൊറിയ സൈന്യത്തെയും ആയുധങ്ങളെയും പിന്തുണ നൽകിതുടങ്ങിയതുമുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി മാറിയിരുന്നു.
ഇതിന്റെ ഭാഗമായി റഷ്യൻ കപ്പലായ 'പല്ലാഡ' സൗഹൃദ സന്ദർശനത്തിനായി ഉത്തരകൊറിയയിലെ വോൺസാൻ തുറമുഖത്ത് എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എത്തിയ കപ്പലിനെ ഉത്തരകൊറിയൻ ഉദ്യോഗസ്ഥരും റഷ്യൻ എംബസി ജീവനക്കാരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
അതേസമയം, കൊറിയൻ ഉപദ്വീപിൽ സമാധാനപരമായ സഹവർത്തിത്വത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ വേണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യൂങ് ആവശ്യപ്പെട്ടു. സോളിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറിയൻ യുദ്ധം താൽക്കാലിക വെടിനിർത്തലിലാണ് അവസാനിച്ചത്. ഇത് ഔദ്യോഗികമായി അവസാനിപ്പിച്ച് ഒരു സമാധാന കരാറിലെത്താൻ ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഉത്തരകൊറിയ ആണവപദ്ധതികൾ നിയന്ത്രിക്കാനുള്ള വഴികൾ ചർച്ചകളിലൂടെ തേടാമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
എന്നാൽ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഈ സമാധാനാഹ്വാനങ്ങളെ ഉത്തരകൊറിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾ പ്രകോപനപരമാണെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. ഇതിനിടയിൽ, ജപ്പാന്റെ അവകാശവാദമുള്ള പ്രദേശത്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നടത്തിയ സന്ദർശനം ജപ്പാന്റെ കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

