ചർച്ചാ പ്രതീക്ഷകൾക്ക് തിരിച്ചടി; വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
text_fieldsസോൾ: ദക്ഷിണകൊറിയയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെയാണ് ഉത്തരകൊറിയയുടെ കിഴക്കൻ തീരത്തുനിന്നും കടലിലേക്ക് ഒന്നിലധികം മിസൈലുകൾ തൊടുത്തുവിട്ടതെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. ചൊവ്വാഴ്ചയും സമാനമായ രീതിയിൽ മിസൈൽ പരീക്ഷണം നടന്നിരുന്നു.
ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് നൽകുന്ന വിവരമനുസരിച്ച്, രാവിലെ 8:50-ഓടെ വോൺസാൻ മേഖലയിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. ഏകദേശം 240 കിലോമീറ്റർ സഞ്ചരിച്ച മിസൈലുകളെക്കുറിച്ച് അമേരിക്കൻ-ദക്ഷിണകൊറിയൻ അധികൃതർ സംയുക്തമായി വിശദമായ വിശകലനം നടത്തിവരികയാണ്.
ഉത്തരകൊറിയയുടെ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ച ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബ്ലൂ ഹൗസ് അടിയന്തര ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചുചേർത്തു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ മിസൈൽ പരീക്ഷണങ്ങളെന്ന് സോൾ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച പ്യോങ്യാങ്ങിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകരാർ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന ദക്ഷിണകൊറിയയുടെ പ്രതീക്ഷകളെ ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ദക്ഷിണകൊറിയ എന്നും തങ്ങളുടെ ഏറ്റവും വലിയ ശത്രുരാജ്യമായിരിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനായ ജാങ് കും ചോൾ പ്രസ്താവിച്ചു.
ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് അടുത്തിടെ നടത്തിയ ചില പരാമർശങ്ങൾ സമാധാനത്തിനുള്ള നീക്കമാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നുവെങ്കിലും അത് വെറും വ്യാമോഹം മാത്രമാണെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സോളിനുള്ള താക്കീതായിരുന്നുവെന്നും സമാധാന സന്ദേശമായി അതിനെ കാണേണ്ടതില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
യു.എൻ ഉപരോധങ്ങളെ മറികടന്നാണ് ഉത്തരകൊറിയ തങ്ങളുടെ മിസൈൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നത്. പ്രതിരോധത്തിനുള്ള തങ്ങളുടെ പരമാധികാര അവകാശമാണിതെന്ന് അവർ അവകാശപ്പെടുന്നു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഇതോടെ വീണ്ടും വഴിമുട്ടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

