ഇന്ത്യക്ക് കൈമാറരുത്: യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ സമർപ്പിച്ച് നീരവ് മോദി
text_fieldsനീരവ് മോദി
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി ലണ്ടനിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദി, തന്നെ ഇന്ത്യക്ക് കൈമാറുന്നത് തടയാൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു. ഫ്രാൻസിലെ സ്ട്രാസ്‌ബർഗ് ആസ്ഥാനമായുള്ള കോടതിയിൽ 'റൂൾ 39' പ്രകാരം അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള അവസാനവട്ട നടപടികൾക്കായി സി.ബി.ഐ സംഘം ലണ്ടനിലെത്തിയതിനു പിന്നാലെയാണ് അന്താരാഷ്ട്ര കോടതിയിൽ അപേക്ഷ നൽകിയത്.
ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നത് തടയാൻ ബ്രിട്ടനിലെ കോടതിയിൽ നൽകിയ അപ്പീലുകൾ മാർച്ച് 25ന് ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് യൂറോപ്യൻ കോടതിയെ സമീപിക്കാൻ നീരവ് മോദി തീരുമാനിച്ചത്. അസാധാരണമായ സാഹചര്യങ്ങളിൽ വ്യക്തികൾക്ക് പരിഹരിക്കാനാകാത്ത ദോഷം സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ നാടുകടത്തൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ കോടതി പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവാണ് റൂൾ 39.
ഈ അപേക്ഷയിൽ കോടതി നേരിട്ട് വാദം കേൾക്കില്ല. രേഖാമൂലമുള്ള അപേക്ഷ പരിശോധിച്ച ശേഷം 48 മണിക്കൂറിനുള്ളിൽ ജഡ്ജി തീരുമാനമെടുക്കും. കൂടുതൽ വിവരങ്ങൾ ബ്രിട്ടീഷ് സർക്കാരിനോട് തേടുകയാണെങ്കിൽ തീരുമാനം വരാൻ വൈകിയേക്കാം. റൂൾ 39 അപേക്ഷയിൽ കോടതി ഒരു തീരുമാനമെടുക്കുന്നത് വരെ ബ്രിട്ടീഷ് സർക്കാരിന് നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ കഴിയില്ല.
റൂൾ 39 പ്രകാരമുള്ള അപേക്ഷകൾ കോടതി അംഗീകരിക്കുന്നത് വളരെ അപൂർവ്വമായാണ്. 2025ലെ കണക്കുകൾ പ്രകാരം 2,701 അപേക്ഷകളിൽ കേവലം 222 എണ്ണം മാത്രമാണ് കോടതി സ്വീകരിച്ചത്. ഒരിക്കൽ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, കേസിൽ അന്തിമ തീരുമാനമെടുക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയം എടുത്തേക്കാം. എന്നാൽ അപേക്ഷ തള്ളിയാൽ, സി.ബി.ഐക്ക് ഉടൻ തന്നെ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള തടസ്സങ്ങൾ നീങ്ങും. 10,000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി 2018ലാണ് നീരവ് മോദി ഇന്ത്യ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

