'ഫലസ്തീൻ ജനതയ്ക്ക് നീതി വേണം'; ന്യൂസീലൻഡിൽ 'ഫ്രീ ഫലസ്തീൻ പാർട്ടി' ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു
text_fieldsവെല്ലിങ്ടൺ:ന്യൂസീലൻഡിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 'ഫ്രീ ഫലസ്തീൻ പാർട്ടി' ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഗസ്സയിലെ യുദ്ധാന്തരീക്ഷത്തിനെതിരെ രൂപംകൊണ്ട ജനകീയ പ്രതിഷേധങ്ങളെയും ഐക്യദാർഢ്യ റാലികളെയും ഒരു രാഷ്ട്രീയ ശക്തിയായി മാറ്റുക എന്നതാണ് പുതിയ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. അധ്യാപകനും ആക്ടിവിസ്റ്റുമായ പോൾ ഹോപ്കിൻസന്റെ നേതൃത്വത്തിലാണ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. ന്യൂസീലൻഡ് ഇലക്ടറൽ കമ്മീഷന്റെ ചട്ടങ്ങളും നിയമപരമായ വ്യവസ്ഥകളും പൂർണ്ണമായും പാലിച്ചുകൊണ്ടാണ് പാർട്ടി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. അപേക്ഷയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടിയിരുന്നു. ഇതിനിടയിൽ എതിർപ്പുകൾ ഉയർന്നു വന്നെങ്കിലും, ആവശ്യമായ അഞ്ഞൂറിലധികം അംഗങ്ങളുടെ പിന്തുണ തെളിയിക്കുന്നതിൽ പാർട്ടി വിജയിച്ചു. തുടർന്ന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയ കമ്മീഷൻ പാർട്ടിക്ക് അനുമതി നൽകുകയായിരുന്നു.
ഫലസ്തീൻ ജനതയ്ക്ക് നീതി ലഭ്യമാക്കുക, യുദ്ധക്കുറ്റങ്ങളിൽ പങ്കാളികളായവർക്ക് മേൽ ഉത്തരവാദിത്തം ഉറപ്പുവരുത്തുക, അമേരിക്കയുടെയും മറ്റ് പാശ്ചാത്യ ശക്തികളുടെയും സ്വാധീനങ്ങളിൽ നിന്നും സ്വതന്ത്രമായ വിദേശനയം ന്യൂസീലൻഡ് സ്വീകരിക്കാൻ പ്രേരിപ്പിക്കുക എന്നിവയാണ് പാർട്ടിയുടെ പ്രധാന രാഷ്ട്രീയ ലക്ഷ്യങ്ങൾ. രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ ഫലസ്തീൻ വിഷയത്തിൽ പരാജയപ്പെട്ടുവെന്നും, അതിനാൽ ജനങ്ങളുടെ യഥാർത്ഥ ശബ്ദം പാർലമെന്റിൽ എത്തിക്കാൻ പുതിയൊരു രാഷ്ട്രീയ വേദി അത്യാവശ്യമാണെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. വരുന്ന നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾക്കായി മത്സരിക്കാനും സ്ഥാനാർഥികളെ നിശ്ചയിക്കാനും ഈ ഔദ്യോഗിക രജിസ്ട്രേഷനിലൂടെ സാധ്യമാകും. ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണയേകാനും അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ഒരു ശക്തമായ രാഷ്ട്രീയ മുന്നേറ്റമായി മാറാനാണ് ഫ്രീ ഫലസ്തീൻ പാർട്ടി ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

