ന്യൂയോർക്കിലെ യഹൂദ സമൂഹം ഭയത്തോടെയാണ് ജീവിക്കുന്നത്, നഗരത്തിൽ വിദ്വേഷം വളർത്താനാണ് മംദാനിയുടെ ശ്രമം -‘യുദ്ധക്കുറ്റവാളി’ പരാമർശത്തിനെതിരെ നെതന്യാഹു
text_fieldsജറുസലേം: വരാനിരിക്കുന്ന യു.എൻ പൊതുസഭ സമ്മേളനത്തിനായി ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മേയർ സൊഹ്റാൻ മംദാനിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ന്യൂയോർക്ക് നഗരത്തിൽ വിദ്വേഷം വളർത്താനാണ് മംദാനി ശ്രമിക്കുന്നതെന്നും തനിക്കെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) യുദ്ധക്കുറ്റ ആരോപണങ്ങൾ വ്യാജമാണെന്നും നെതന്യാഹു ആരോപിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
ജൂതന്മാരും ക്രിസ്ത്യാനികളും മുസ് ലിംകളും അടങ്ങുന്ന എല്ലാ ന്യൂയോർക്കുകാരുടെയും മേയറാകേണ്ട വ്യക്തി ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും നെതന്യാഹു കുറ്റപ്പെടുത്തി. അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും യഹൂദവിരുദ്ധത വർധിച്ചുവരികയാണെന്നും ന്യൂയോർക്കിലെ വലിയൊരു വിഭാഗം യഹൂദ സമൂഹം ഇപ്പോൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച ഐ.സി.സിയുടെ നടപടികൾ കെട്ടിച്ചമച്ചതാണെന്നും നെതന്യാഹു വാദിച്ചു. ലൈംഗികാരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ഐ.സി.സി മുൻ ചീഫ് പ്രൊസിക്യൂട്ടറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കോടതി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പറഞ്ഞു. സെപ്തംബറിൽ ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിൽക്കുകയാണ്.
നെതന്യാഹു 'യുദ്ധക്കുറ്റവാളി'യാണെന്നും അയാൾക്ക് ന്യൂയോർക്കിലേക്ക് സ്വാഗതമില്ലെന്നും നഗരത്തിലെത്തിയാൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്നുമായിരുന്നു മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കിയിരുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ സൈനിക നടപടി നടത്തുന്ന നെതന്യാഹുവിനെ ഐ.സി.സി വാറന്റ് നടപ്പാക്കി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു മംദാനി. അതിനെതിരെ വിമർശനവുമായാണ് ഇപ്പോൾ നെതന്യാഹു രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ, യു.എസ് സന്ദർശനത്തിനായി നെതന്യാഹു ഉടൻ വാഷിങ്ടണിലെത്തുമെന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അടുത്തിടെ അന്തരിച്ച ഇസ്രായേൽ അനുകൂലിയും റിപ്പബ്ലിക്കൻ സെനറ്ററുമായിരുന്ന ലിൻഡ്സെ ഗ്രഹാമിന്റെ സ്മരണാഞ്ജലി ചടങ്ങിലും നെതന്യാഹു പങ്കെടുക്കുമെന്നും അറിയിച്ചു.
2023 ഒക്ടോബർ മുതൽ ഇസ്രായേൽ ഗാസയിൽ നടത്തുന്ന അധിനിവേശം നിലവിലും രൂക്ഷമായി തുടരുകയാണ്. ഗാസയിലെ ക്രൂരമായ വ്യോമാക്രമണത്തിലും ഉപരോധത്തിലും ഇതുവരെ 73,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

