ഫലസ്തീൻ തടവുകാരെ തൂക്കിക്കൊല്ലാൻ അനുവദിക്കുന്ന പുതിയ നിയമം: ഇസ്രായേൽ തടങ്കലിലുള്ളവർക്കു വേണ്ടി ലണ്ടനിൽ റെഡ് റിബൺ കാമ്പയ്നുമായി ആക്ടിവിസ്റ്റുകൾ
text_fieldsലണ്ടൻ: ഇസ്രായേൽ തടവിലിട്ട ഫലസ്തീൻ തടവുകാരെ തൂക്കിക്കൊല്ലാൻ അനുവദിക്കുന്നതിനുള്ള ഇസ്രായേലിന്റെ ഏറ്റവും പുതിയ നിയമനിർമാണ നീക്കത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചതിനു പിന്നാലെ, തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ ആക്ടിവിസ്റ്റുകൾ റെഡ് റിബൺസ് എന്ന പേരിൽ ആഗോള കാമ്പെയ്ൻ ആരംഭിച്ചു.
പൊതു ഇടങ്ങളിൽ ആക്ടിവിസ്റ്റുകൾ ചുവന്ന റിബണുകളും തടവുകാരുടെ ചിത്രങ്ങളും സ്ഥാപിച്ചു. ഗസ്സയിൽ നിന്നും അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുമുള്ള 400ലധികം കുട്ടികളും 150തോളം മെഡിക്കൽ തൊഴിലാളികളും ഉൾപ്പടെ കുറഞ്ഞത് 9,000 ഫലസ്തീനികളെ ഇസ്രായേൽ അധികൃതർ നിയമവിരുദ്ധമായി തടവിലാക്കിയിട്ടുണ്ട്.
ജയിൽ അധികാരികൾക്ക് വിപുലീകൃത അധികാരങ്ങൾ നൽകുന്ന ഇസ്രായേലി നിയമനിർമാണത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാമ്പയ്ൻ. തടങ്കൽ നീട്ടാനുള്ള കഴിവ്, ശിക്ഷ പൂർത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുന്നത് തടയുക, ഫലസ്തീൻ തടവുകാർക്ക് മാത്രമായി വധശിക്ഷ വിധിക്കുക എന്നിവയെ ആക്ടിവിസ്റ്റുകൾ അപലപിക്കുന്നു.
ഇസ്രായേൽ കൈവശം വച്ചിരിക്കുന്ന ബന്ദികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ ഈ സംരംഭം ശ്രമിക്കുന്നുവെന്ന് കാമ്പെയ്ന് തുടക്കമിട്ട അദ്നാൻ ഹ്മിദാൻ പ്രസ്താവനയിൽ പറഞ്ഞു.
‘ഇസ്രായേൽ ജയിലുകൾക്കുള്ളിൽ സംഭവിക്കുന്നത് ഒറ്റപ്പെട്ട ദുരുപയോഗങ്ങളുടെ ഒരു പരമ്പരയല്ല. മറിച്ച് പൂർണമായും വികസിപ്പിച്ച അപമാനത്തിന്റെയും വ്യവസ്ഥാപിത പീഡനത്തിന്റെയും ഒരു സംവിധാനമാണ്. അത് ഇപ്പോൾ വ്യക്തമായ വംശീയ നിയമങ്ങളിലൂടെ നിയമവിധേയമാക്കപ്പെടുന്നു. ഫലസ്തീൻ തടവുകാരുടെ അവകാശ സംഘടനകൾ ഇസ്രായേലിനെതിരെ വ്യാപകമായ പീഡനം, ശാരീരികവും ലൈംഗികവുമായ ദുരുപയോഗം, ദീർഘകാല ഏകാന്തതടവ്, മെഡിക്കൽ അവഗണന എന്നിവ ആരോപിച്ചിട്ടുണ്ട്. ഗസ്സക്കെതിരായ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം പട്ടിണി-കസ്റ്റഡി മരണങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർധിച്ചുവെന്നും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി.
രഹസ്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ ഇസ്രായേൽ അധികൃതർക്ക് തടവിലാക്കാൻ അനുവദിക്കുന്ന ‘ഭരണപരമായ തടങ്കൽ’ മനുഷ്യാവകാശ സംഘടനകൾ കൂട്ടശിക്ഷയുടെ ഒരു ഉപകരണമായി വ്യാപകമായി അപലപിച്ചിട്ടുണ്ട്.
ഈ തടങ്കൽ ഉത്തരവുകൾ പ്രകാരം ഫലസ്തീനികളെ അനിശ്ചിതമായി തടവിലാക്കാൻ കഴിയും. പലപ്പോഴും അവർക്കെതിരായ ആരോപണങ്ങൾ എന്താണെന്നുപോലും അറിയാതെയാണിത്. ഇസ്രായേൽ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘ഹാമോകെഡിന്റെ’ കണക്കനുസരിച്ച് 2026 ജനുവരി വരെ കുറഞ്ഞത് 3,300 ഫലസ്തീനികൾ നിലവിൽ ഭരണപരമായ തടങ്കലിൽ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

