ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായേൽ ഒരുങ്ങുന്നു; ട്രംപിനെ കണ്ട് പദ്ധതി അവതരിപ്പിക്കാൻ നെതന്യാഹു
text_fieldsവാഷിങ്ടൺ: ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച വിവരങ്ങൾ നെതന്യാഹു പങ്കുവെക്കുമെന്നാണ് വിവരം. എൻ.ബി.സി ന്യൂസാണ് ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ഇറാൻ വീണ്ടും ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുമെന്ന ആശങ്ക നെതന്യാഹുവിന് ഉണ്ട്. ഇത് തന്നെയാണ് വീണ്ടും ആക്രമണം നടത്താൻ അവരെ പ്രേരിക്കുന്ന പ്രധാന കാരണം.
ഈ മാസം അവസാനത്തോടെ ഡോണൾഡ് ട്രംപും നെതന്യാഹുവും ലാഗോ റിസോർട്ടിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിൽ ആക്രമണം സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം. ഇറാൻ ബാലിസ്റ്റിക് മിസൈൽ ഉൽപാദനം വൻതോതിൽ വർധിപ്പിക്കുന്നതായി ഇസ്രായേൽ വിലയിരുത്തലുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വീണ്ടും ആക്രമണം നടത്താൻ ഇസ്രായേലും നെതന്യാഹു ഒരുങ്ങുന്നത്.
നേരത്തെ ജൂണിൽ ഇസ്രായേലും ഇറാനും നടത്തിയ യുദ്ധം 12 ദിവസം നീണ്ടുനിന്നിരുന്നു. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയെന്നും മിസൈൽ പ്രോഗ്രാമിന്റെ വിതരണ-ഉൽപാദന ശേഷിയുടെ ഭൂരിഭാഗവും ഇല്ലാതാക്കിയെന്നും യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നും ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. അവസാന ദിവസങ്ങളിൽ അമേരിക്കയും ചേർന്നതോടെ യുദ്ധം കടുത്തിരുന്നു.
യുദ്ധത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 1,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഇറാൻ പറഞ്ഞു. 500-ലധികം ബാലിസ്റ്റിക് മിസൈലുകളും ഏകദേശം 1,100 ഡ്രോണുകളും ഇസ്രായേലിലേക്ക് വിക്ഷേപിച്ചുകൊണ്ട് ഇറാൻ തിരിച്ചടിച്ചു, ഇതിൽ 32 പേർ കൊല്ലപ്പെടുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥരും ആശുപത്രികളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

