നയതന്ത്ര പോര് മുറുകുന്നു: ഗസ്സ ഏകോപന സമിതിയിൽ നിന്ന് സ്പെയിനിനെ പുറത്താക്കി ഇസ്രായേൽ
text_fieldsജറുസലേം: ഇസ്രായേലിനെതിരെ നയതന്ത്ര യുദ്ധം നയിക്കുന്നുവെന്നാരോപിച്ച് ഗസ്സ വെടിനിർത്തൽ നിരീക്ഷണ സമിതിയിൽ നിന്ന് സ്പെയിനിനെ പുറത്താക്കി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലുമായുള്ള മുഴുവന്‍ വാണിജ്യ കരാറുകളും യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമിതിയിൽ നിന്ന് സ്പെയിൻ പ്രതിനിധികളെ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. എക്സിലൂടെ പുറത്തുവിട്ട വിഡിയോ പ്രസ്താവനയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളെ ആക്രമിക്കുന്നവർക്ക് മുന്നിൽ ഇസ്രായേൽ നിശബ്ദമായിരിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ സേനയെ (ഐ.ഡി.എഫ്) സ്പെയിൻ അപകീർത്തിപ്പെടുത്തിയെന്നും നെതന്യാഹു കുറ്റപ്പെടുത്തി. തുടർച്ചയായി ഇസ്രായേൽ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിനാലാണ് കിര്യാത് ഗട്ടിലെ ഏകോപന കേന്ദ്രത്തിൽ നിന്ന് സ്പെയിനിനെ ഒഴിവാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയാൻ സാറും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സ്പെയിൻ സർക്കാരിന് ഇസ്രായേലിനോട് തീവ്രമായ പക്ഷപാതമാണെന്നും അതിനാൽ അമേരിക്കൻ പ്രസിഡന്റ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ പങ്കുവഹിക്കാനുള്ള യോഗ്യത അവർക്ക് നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച സാഞ്ചസ് സർക്കാർ ഗസ്സയിലെ ഇസ്രായേൽ നടപടികളെയും മനുഷ്യാവകാശ ലംഘനങ്ങളെയും നിരന്തരം വിമർശിച്ചിരുന്നു. കൂടാതെ ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ യുദ്ധത്തെ എതിർത്ത സ്പെയിൻ തങ്ങളുടെ ആകാശപരിധി യു.എസ് യുദ്ധവിമാനങ്ങൾക്കായി വിട്ടുനൽകില്ലെന്ന നിലപാടും സ്വീകരിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചതാണ് സിവിൽ മിലിട്ടറി കോർഡിനേഷൻ സെന്റർ. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ എത്തിക്കുന്നതും വെടിനിർത്തൽ നിരീക്ഷിക്കുന്നതും ഈ സമിതിയുടെ മേൽനോട്ടത്തിലാണ്. ഇതിൽ നിന്നാണ് ഇപ്പോൾ സ്പെയിനിനെ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇസ്രായേൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. ഇപ്പോഴും കടുത്ത അനിശ്ചിതത്വത്തിലാണ് ഗസ്സ നിവാസികൾ. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ഒരു അതിർത്തി പോസ്റ്റിലൂടെയുള്ള പരിമിതമായ സഹായത്തിലാണ് ഇപ്പോഴും അവരുടെ നിലനിൽപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

