ജെൻ സി പ്രക്ഷോഭം: നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവെച്ചു, പ്രധാനമന്ത്രി ഒഴിയണമെന്ന് പ്രതിപക്ഷം
text_fieldsരമേഷ് ലേഖാക്, നേപ്പാളിലെ യുവാക്കളുടെ പ്രതിഷേധ പ്രകടനം
കാഠ്മണ്ഡു: കെ.പി. ശർമ ഒലി സർക്കാറിന്‍റെ അഴിമതിയിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ച നടപടിയിലും പ്രതിഷേധിച്ച് യുവാക്കൾ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നതിനിടെ, അടിയന്തര ക്യാബിനറ്റ് യോഗത്തിൽ ധാർമിക ഉത്തരവാദിത്തമേറ്റ് നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖാക് രാജിവെച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിന് പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി പദവിയൊഴിഞ്ഞത്. ‘സമൂഹമാധ്യമമല്ല, അഴിമതി അവസാനിപ്പിക്കൂ’, ‘സമൂഹമാധ്യമ വിലക്ക് നീക്കൂ’, ‘അഴിമതിക്കെതിരെ യുവാക്കൾ’ തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധക്കാർ മാർച്ച് നടത്തുന്നത്.
പാർലമെന്‍റിന് സമീപത്തും കാഠ്മണ്ഡുവിലെ അതിസുരക്ഷാ മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്‍റിലെ പ്രവേശന നിരോധനമുള്ള മേഖലയിലേക്ക് കടന്നുകയറിയ പ്രക്ഷോഭകർക്കുനേരെ സുരക്ഷാ സേന വെടിയുതിർത്തു. 20 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. മാധ്യമ പ്രവർത്തകരുൾപ്പെടെ 250ലേറെ പേർക്ക് പരിക്കേറ്റു. അഴിമതിയിൽ മുങ്ങിയ ഭരണം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാഠ്മണ്ഡുവിന് പുറമെ പ്രധാന നഗരങ്ങളിലെല്ലാം നിരോധനാജ്ഞ ഏർപ്പെടുത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പലയിടത്തും സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
എന്താണ് ‘ജെൻ സി’ തെരുവിലിറങ്ങാനുള്ള കാരണം?
വ്യാഴാഴ്ചയാണ് നേപ്പാൾ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള 26 സോഷ്യൽ മീഡിയ സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ആഗസ്റ്റ് 28 മുതൽ രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഒരാഴ്ച സമയം നൽകിയതായി അധികൃതർ നോട്ടീസിൽ പറയുന്നു. എന്നാൽ മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്‌സ് (മുമ്പ് ട്വിറ്റർ), റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ എന്നിവയൊന്നും സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല.
‘ദ് കാഠ്മണ്ഡു പോസ്റ്റി’ലെ റിപ്പോർട്ട് പ്രകാരം നേപ്പാളിലെ ഫേസ്ബുക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 13.5 ദശലക്ഷവും ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 3.6 ദശലക്ഷവുമാണ്. പലരും തങ്ങളുടെ ബിസിനസിനായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചതോടെ ഉപയോക്താക്കൾ എതിർപ്പുമായി രംഗത്തുവരാൻ തുടങ്ങി. നിരോധനത്തിനെതിരായ പ്രകടനങ്ങൾ പിന്നീട് അഴിമതി വിരുദ്ധ പ്രക്ഷോഭമായി മാറി. സർക്കാറിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിനെതിരെയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.
വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നേപ്പാള്‍ സര്‍ക്കാരിനെതിരെ ഒരു വിഭാഗം ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ശന മേല്‍നോട്ടവും നിയന്ത്രണ നടപടികളും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ പല സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും അപ്രായോഗികവും അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് തോന്നിയിരിക്കാമെന്നും ഇതാവാം രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചതിന് കാരണമെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു. ജൂലൈയിൽ ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും വർധിക്കുന്നതിൽ ആശങ്ക ചൂണ്ടിക്കാട്ടി സർക്കാർ ടെലഗ്രാം നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

