നേപ്പാൾ പ്രളയദുരന്തം: 11 നാൾ കഴിഞ്ഞ് 60കാരിക്ക് ‘പുനർജന്മം’
text_fieldsകാഠ്മണ്ഡു: 11 നാൾ പിന്നിട്ട നേപ്പാൾ പ്രളയദുരന്തത്തിൽ കാണാമറയത്തുള്ള ഉറ്റവർക്കായി ഊർജിത തിരച്ചിലിനിടെ പ്രതീക്ഷ ഇരട്ടിയാക്കി 60കാരിയുടെ അദ്ഭുതകരമായ ‘തിരിച്ചുവരവ്’. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലകളിലൊന്നായ നുവാകോട്ടിലാണ് വൃദ്ധയായ ചണ്ഡിക ശ്രേസ്തയെ രക്ഷാപ്രവർത്തകർ അതിസാഹസികമായി പുറത്തെത്തിച്ചത്.
ബിദൂർ മുനിസിപ്പാലിറ്റിയിലെ ബേത്രാവതിയിലെ നാലുനില കെട്ടിടത്തിൽ ശ്രേസ്ത കുടുംബത്തോടൊപ്പം കഴിയുന്നതിനിടെയായിരുന്നു ആഗസ്റ്റ് 26ന് കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചിൽ കെട്ടിടമൊന്നാകെ മണ്ണിനടിയിലാക്കിയത്. പ്രളയത്തിൽ അടിയോടെ പിഴുത് സ്ഥലം മാറിയ നിലയിലുള്ള നാലു നില കെട്ടിടത്തിന്റെ മൂന്നര നിലയും പൂർണമായി മണ്ണ് മൂടിയിട്ടുണ്ട്. അവശേഷിച്ച ഭാഗത്ത് ചെറിയ ഭാഗമൊഴികെ മണ്ണ് പുതഞ്ഞ നിലയിലും. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ തിരച്ചിൽ സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. അന്ന് പ്രതികരണമൊന്നുമുണ്ടായില്ലെന്ന് സായുധ പൊലീസ് സേനയിലെ സുമൻ ബിക് പറഞ്ഞു.
എന്നാൽ, ഞായറാഴ്ച ഇതുവഴി പോകുന്ന രക്ഷാപ്രവർത്തകരാണ് നേർത്ത ശബ്ദം കേട്ടത്. ചുറ്റുമുള്ള ചെളിയും അവശിഷ്ടങ്ങളും നീക്കി ജനൽ പൊളിച്ച് അടുത്തെത്തിയപ്പോൾ പകുതി മണ്ണ് മൂടിയ നിലയിൽ ശ്രേസ്ത കിടക്കുന്നത് കണ്ടെത്തി. മുക്കാൽ മണിക്കൂറെടുത്താണ് ഇവരുടെ ശരീരത്തിലെ മണ്ണുനീക്കിയത്. അടിയന്തര ചികിത്സയും ഭക്ഷണവും നൽകി സൈനിക ഹെലികോപ്റ്ററിൽ ഇവരെ തലസ്ഥാന നഗരത്തിലെ ആശുപത്രിയിലെത്തിച്ചു. ശ്രേസ്തയുടെ ഭർത്താവ് ആനന്ദ്‍ലാൽ ശ്രേസ്ത അടക്കം നിരവധി പേരെ കുറിച്ച് വിവരങ്ങളില്ല. സമാനമായി റസുവ ജില്ലയിലെ വൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽനിന്ന് ഒരു ചൈനീസ് പൗരനെയും ജീവനോടെ പുറത്തെത്തിച്ചു. അപ്പർ ത്രിശൂലി-1 പദ്ധതി ജീവനക്കാരനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ഹെലികോപ്റ്ററിൽ ചൈനയിലേക്ക് കൊണ്ടുപോയി.
11 ദിവസത്തിനിടെ നേപ്പാളിൽ 1344 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 5,000 ഓളം പേരെ കുറിച്ച് വിവരങ്ങളില്ല. ചൈനയിൽ 31 മൃതദേഹങ്ങളും ലഭിച്ചു. ഇവിടെ 531 പേരെ കാണാതായിട്ടുണ്ട്. രണ്ടും ചേർത്ത് 1,375 മൃതദേഹങ്ങൾ ലഭിച്ചപ്പോൾ 5,500ലേറെ പേരെ കുറിച്ച് വിവരങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

