'ഓരോ വീഴ്ചയിലും കണ്ടത് മരണം'; നേപ്പാൾ മിന്നൽ പ്രളയത്തിന്റെ നടുക്കുന്ന ഭീകരത വിവരിച്ച് രക്ഷപ്പെട്ടവർ
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും വിതച്ച ഭീകരതയുടെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ടവർ. നേപ്പാൾ-തിബറ്റ് അതിർത്തി പട്ടണമായ തിമുരെയിൽ ഭോട്ടെ കോശി നദീതീരത്ത് ആഞ്ഞടിച്ച മലവെള്ളപ്പാച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ദീപക് തമാങ് എന്ന യുവാവാണ് ജീവൻ രക്ഷിക്കാനായുള്ള തന്റെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തിയത്. തുടക്കത്തിൽ ഭൂകമ്പമാണെന്ന് കരുതിയെങ്കിലും, ചെളിയും ഭീമാകാരമായ പാറക്കല്ലുകളും നിറഞ്ഞ കൂറ്റൻ ജലപ്രവാഹം വീടുകളിലേക്ക് ഇരച്ചുകയറുന്നത് കണ്ട് കുന്നിൻ മുകളിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"പിന്നിൽ മരണപ്പാച്ചിലോടെ വരുന്ന മലവെള്ളവും മുന്നിൽ മതിൽ പോലുള്ള ചെങ്കുത്തായ മലഞ്ചെരിവുമായിരുന്നു. മുള്ളുനിറഞ്ഞ ചെടികളിലും കാട്ടുചെടികളിലും പിടിച്ച് മുകളിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പലതവണ കാൽതെറ്റി താഴേക്ക് വീണു. ഓരോ തവണ വീഴുമ്പോഴും ഇത് എന്റെ ജീവിതത്തിലെ അവസാന നിമിഷമാണെന്നാണ് കരുതിയത്," തമാങ് ഓർത്തെടുത്തു. ഒടുവിൽ കുന്നിൻ മുകളിലെത്തിയപ്പോൾ താഴെ വീടുകൾ തകർന്നടിയുന്നതും സ്വന്തം സുഹൃത്തുക്കളും പരിചയക്കാരും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്നതുമാണ് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നതെന്നും അദ്ദേഹം വിതുമ്പലോടെ പങ്കുവെച്ചു.
വനത്തിനുള്ളിലെ പഴയൊരു തടി ഗോഡൗണിൽ അഭയം കണ്ടെത്തിയ തമാങ്, അവിടെയെത്തിയ മറ്റ് നിരവധി ദുരന്തബാധിതർക്കൊപ്പം കനത്ത മഴയത്ത് രാത്രി മുഴുവൻ ഉറക്കമില്ലാതെ കഴിഞ്ഞുകൂടുകയായിരുന്നു. ഒടുവിൽ 24 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തിയത്. നൂറുകണക്കിന് ആളുകളുടെ ജീവനെടുക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത നേപ്പാളിലെ മിന്നൽ പ്രളയം അതിർത്തി ഗ്രാമങ്ങളെ പൂർണമായും തകർത്തെറിഞ്ഞതിന്റെ നേർക്കാഴ്ചയാണ് രക്ഷപ്പെട്ടവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

