ന്യൂയോർക്കിൽ സുരക്ഷാസേന വഴിയിലുപേക്ഷിച്ച കാഴ്ചാ പരിമിതിയുള്ള റോഹിംഗ്യൻ അഭയാർഥി മരിച്ചനിലയിൽ
text_fieldsന്യൂയോർക്ക്: ന്യൂയോർക്കിലെ ബഫല്ലോയിൽ യു.എസ് ബോർഡർ പട്രോൾ ഫേഴ്സ് രാത്രി വഴിയിൽ ഉപേക്ഷിച്ച കാഴ്ചാ പരിമിതിയുള്ള റോഹിംഗ്യൻ അഭയാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. 56കാരനായ നൂറുൽ അമിൻ ഷാ ആലമിന്റെ മൃതദേഹം വീട്ടിൽ നിന്ന് ഏറെ അകലെ കണ്ടെത്തിയതായി ബഫല്ലോ പോലീസ് വക്താവ് ബുധനാഴ്ച അറിയിച്ചു. ഫെബ്രുവരി19 ന് കൗണ്ടി ജയിലിൽ നിന്ന് മോചിതനായ ആലമിനെ യു.എസ് ബോർഡർ പട്രോൾ ഏജന്റുമാർ ഒരു കോഫി ഷോപ്പിൽ ഇറക്കിവിട്ടെന്നാണ് വിവരം.
പിന്നീട് ആലമിനെക്കുറിച്ച് വിവരമില്ലായിരുന്നു. അതിനിടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാ ആലമിന്റെ മരണം തടയാവുന്നതായിരുന്നുവെന്നും ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ "മനുഷ്യത്വരഹിതമായ" തീരുമാനങ്ങളുടെ ഫലമാണിതെന്നും ബഫല്ലോ മേയർ ഷോൺ റയാൻ പറഞ്ഞു. "കാഴ്ചാപരിമിതനും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തവനുമായ ദുർബലനായ ഒരു മനുഷ്യൻ - തണുത്ത ശൈത്യകാല രാത്രിയിൽ ഒറ്റപ്പെട്ടു. അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാൻ ആരും ശ്രമിച്ചില്ല," റയാൻ പറഞ്ഞു.
യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ ആ തീരുമാനം മനുഷ്യത്വരഹിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാ ആലമിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യു.എസ് പ്രതിനിധികൾ രംഗത്തെത്തി. ജയിൽ മോചിതനായ ശേഷം പിതാവിനെ എവിടെയാണ് ഇറക്കിവിട്ടതെന്ന് കുടുംബത്തെയോ അഭിഭാഷകനെയോ ആരും അറിയിച്ചില്ലെന്നും ഷാ അലമിന്‍റെ മകൻ മുഹമ്മദ് ഫൈസൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തിൽ നിന്നുള്ള റോഹിംഗ്യൻ അഭയാർഥികളാണിവർ. പിതാവിന് വായിക്കാനോ എഴുതാനോ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനോ അറിയില്ലായിരുന്നുവെന്നും ഫൈസൽ പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരിലാണ് ഒരു വർഷം മുമ്പ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും മകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

