പാകിസ്താൻ സമാധാനത്തെ സ്നേഹിക്കുന്ന രാജ്യം; സ്വയം പ്രതിരോധിക്കാനുമറിയാം -നവാസ് ശരീഫ്
text_fieldsഇസ്‍ലാമാബാദ്: സമാധാനത്തെ സ്നേഹിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. സ്വയം പ്രതിരോധിക്കാനും പാകിസ്താന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ അഭിമാന ഉയർത്തിയതിൽ അള്ളാഹുവിനോട് നന്ദി പറയുകയാണ്. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനേയും സൈനിക മേധാവി സയീദ് അസിം മുനീറിനേയും അഭിനന്ദിക്കുകയാണ്. വ്യോമസേന മേധാവി സഹീർ സിന്ദുവിനേയും പാകിസ്താൻ സായുധസേനയേയും അഭിനന്ദനം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാർ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെടിനിർത്തൽ കരാറിന് പിന്നാലെ പ്രതികരണവുമായി മുൻ വിദേശകാര്യമന്ത്രിയും പാകിസ്താൻ പീപ്പിൾസ് പാർട്ടി തലവനുമായ ബിലാവൽ ഭൂട്ടോയും രംഗത്തെത്തിയിരുന്നു. ചർച്ചയും നയതന്ത്രവുമാണ് സമാധാനത്തിലേക്കുള്ള പാത. അക്രമമല്ല സമാധാനത്തിലേക്കുള്ള വഴിയെന്ന് അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ കരാർ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിച്ച യു.എസ്.എ, സൗദ്യ അറേബ്യ തുടങ്ങിയ രാജ്യങ്ങളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറിൽ പ്രതികരിച്ച് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മറിയം നവാസും രംഗത്തെത്തി. പാക് മുഖ്യമന്ത്രി ഷഹബാസ് ശരീഫ്, സൈനിക മേധാവി മുനീർ, പാകിസ്താൻ സായുധ സേനകൾ എന്നിവരെ ലോകത്തിന് മുന്നിൽ പാകിസ്താന്റെ അഭിമാനം ഉയർത്തിയതിൽ അഭിനന്ദിക്കുകയാണെന്നും മറിയം നവാസ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തിന് പിന്നാലെ, വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും രംഗത്തെത്തിയിരുന്നു. വൈകീട്ട് ആറിന് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‍രിയാണ് ഇക്കാര്യം അറിയിച്ചത്. പാക് ഉപപ്രധാനമന്ത്രി ഇഷാക് ധറും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.