സ്പെയിനിനെ നാറ്റോ അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള യു.എസ് നീക്കം; റിപ്പോർട്ടുകൾ തള്ളി നാറ്റോ വക്താവ്
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
വാഷിങ്ങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ അംഗരാജ്യങ്ങളെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി നാറ്റോ (NATO). ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹകരിക്കാത്ത സ്പെയിനിനെ സഖ്യത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ അമേരിക്ക ആലോചിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് നാറ്റോയുടെ വിശദീകരണം.
അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ നിന്ന് ചോർന്ന ആഭ്യന്തര ഇമെയിലുകളെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്തുവന്നത്. മെയിലുകളിൽ സ്പെയിനിനെതിരായ നടപടികൾക്ക് പുറമെ, ബ്രിട്ടന്റെ അധീനതയിലുള്ള ഫാൽക്ക്‌ലൻഡ്‌സ് (Falklands) ദ്വീപുകളുടെ കാര്യത്തിൽ അമേരിക്കൻ നിലപാട് പുനഃപരിശോധിക്കുമെന്ന സൂചനയുമുണ്ട്. എന്നാൽ നാറ്റോയുടെ സ്ഥാപക ഉടമ്പടി പ്രകാരം ഒരു അംഗരാജ്യത്തെ സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ ഉള്ള വ്യവസ്ഥകളില്ലെന്ന് നാറ്റോ വക്താവ് ബി.ബി.സിക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
സ്പെയിനിലെ തങ്ങളുടെ സൈനിക താവളങ്ങൾ ഇറാൻ ആക്രമണത്തിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ചുള്ള സഹകരണം മാത്രമേ നൽകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇറാനുമായുള്ള യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകാൻ താല്പര്യമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് തിരിച്ചടിയായി, അർജന്റീനയും ബ്രിട്ടനും തമ്മിൽ തർക്കം നിലനിൽക്കുന്ന ഫാൽക്ക്‌ലൻഡ്‌സ് ദ്വീപുകളുടെ കാര്യത്തിൽ ബ്രിട്ടനെ പിന്തുണക്കുന്നത് അവസാനിപ്പിക്കാൻ അമേരിക്ക ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
നാറ്റോ രാജ്യങ്ങൾ യുദ്ധ വേളയിൽ അമേരിക്കയെ സഹായിക്കുന്നില്ലെന്നും, അതേസമയം അമേരിക്കയുടെ സംരക്ഷണം മാത്രം സഖ്യകക്ഷികൾ ആസ്വദിക്കുകയാണെന്നും പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വിമർശിച്ചു. നാറ്റോ ഒരു 'ഏകപക്ഷീയമായ പാത' ആയി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സ്പെയിനിന്റെ നാറ്റോ അംഗത്വം അമേരിക്ക ചോദ്യം ചെയ്യപ്പെടേണ്ടതല്ലെന്ന് ജർമ്മനി പ്രതികരിച്ചു. ഇറാന്റെ കീഴിലുള്ള ഹുർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ വലിയ രീതിയിലുള്ള സംഘർഷമാണ് നിലനിൽക്കുന്നത്. ഇറാന് പിന്തുണ നൽകിയ യൂറോപ്യൻ രാജ്യങ്ങളോട് അമേരിക്കൻ ഭരണകൂടം കടുത്ത അതൃപ്തിയിയാണ് രേഖപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

