ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക പുറത്തുവിട്ട് ഹമാസ്
text_fieldsഗസ്സ: അനിശ്ചിതത്വത്തിനൊടുവിൽ ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക പുറത്തുവിട്ട് ഹമാസ്. റോമി ഗോനെൻ, എമിലി ഡാമാരി, ഡോരോൺ സ്റ്റെയിൻബ്രെച്ചർ എന്നിവരെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഇതോടെ വെടിനിർത്തൽ നിലവിൽ വരുന്നതിന് വഴിയൊരുങ്ങി.
അതേസമയം, നിശ്ചയിച്ച സമയത്ത് ഗസ്സയിലെ വെടിനിർത്തൽ കരാർ നടപ്പിലായില്ല. ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്കാണ് വെടിനിർത്തൽ കരാർ നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ, മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറുന്നത് വരെ വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിലപാട് എടുത്തതോടെയാണ് കരാർ നടപ്പാക്കുന്നത് വൈകിയത്.
ഇതിന് പിന്നാലെ സാങ്കേതിക കാരണങ്ങൾ മൂലമാണ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറുന്നത് വൈകിയതെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിർത്തൽ കരാർ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞബദ്ധരാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.വെടിനിർത്തൽ കരാർ വൈകിയതോടെ ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്. ഇതുസംബന്ധിച്ച് ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹാഗിരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ഹമാസ് വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പാലിച്ചില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇനിയും കൈമാറിയിട്ടില്ല. അതിനാൽ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഇസ്രായേൽ ഇപ്പോഴും ഗസ്സയിൽ ആക്രമണം തുടരുകയാണെന്നായിരുന്നു ഡാനിയൽ ഹാഗാരിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

