'സുഡാനിലേക്ക് ബോംബുകൾ അയച്ചു': നാഗ്പൂരിലെ കമ്പനിയെ യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി
text_fieldsഖാർത്തൂം: ആഭ്യന്തരയുദ്ധത്തിന് സുഡാനീസ് സായുധസേന ഉപയോഗിച്ച ബോംബുകൾ നിർമിക്കാൻ നാഗ്പൂർ ആസ്ഥാനമായ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു എന്ന് കാണിച്ച് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ കമ്പനിയുടെ സി.ഇ.ഒ ഉൾപ്പെടെ എട്ട് പേരെ കരിമ്പട്ടികയിൽ പെടുത്തി. സൈനിക ആവശ്യങ്ങൾക്കുള്ള സ്ഫോടകവസ്തുക്കൾ സുഡാനിലേക്ക് കയറ്റുമതി ചെയ്തുവെന്നാണ് ആരോപണം. ഇതിലൂടെ സുഡാനിലെ ആഭ്യന്തരയുദ്ധം നീണ്ടുനിൽക്കാൻ കാരണമാവുകയും മാനുഷിക പ്രതിസന്ധിക്ക് വഴിവെക്കുകയും ചെയ്തതായി യു.എസ് ആരോപിക്കുന്നു.
ഒ.എഫ്.ഒ.സിന്റെ കണക്കനുസരിച്ച്, കമ്പനി രഹസ്യമായി 200 കപ്പലുകളിലായി ബോംബുകൾ സുഡാനിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ, ഈ ആരോപണങ്ങൾ കമ്പനി മാനേജ്മെന്റ് നിഷേധിച്ചു. ഖനനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് അധിഷ്ഠിത സ്ഫോടകവസ്തുക്കളുടെയും ഫ്യൂസുകളുടെയും 10 കപ്പൽച്ചരക്കുകൾ മാത്രമാണ് അയച്ചതെന്നാണ് കമ്പനി വാദം. കരിമ്പട്ടികയിൽ നിന്നുള്ള വിലക്ക് നീക്കുന്നത് വരെ എല്ലാവിധ കയറ്റുമതിയും നിർത്തിവെക്കാനും ഒ.എഫ്.എ.എസിന് അപ്പീൽ നൽകാനുമാണ് കമ്പനിയുടെ തീരുമാനം.
സുഡാനിലെ ഖാർത്തൂമിൽ പ്രവർത്തിക്കുന്ന ടാർഗെറ്റ് മൾട്ടി ആക്ടിവിറ്റീസ് കമ്പനി എന്ന സ്ഥാപനത്തിലേക്കാണ് ഈ ചരക്കുകൾ അയച്ചിരുന്നത്. ഇവ സൈനിക ആവശ്യങ്ങൾക്കുള്ള സ്ഫോടകവസ്തുക്കളല്ലെന്നും ടി.എം.എ.സിയിൽ നിന്നുള്ള എൻഡ്-യൂസ് സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നുവെന്നും നാഗ്പൂരിലെ കമ്പനി വ്യക്തമാക്കി.
എന്നാൽ, ടി.എം.എ.സി നിയന്ത്രിക്കുന്നത് സുഡാനിലെ ഡിഫൻസ് ഇൻഡസ്ട്രീസ് സിസ്റ്റം ആണെന്നും, അവർ നൽകിയ സ്ഫോടകവസ്തുക്കൾ സുഡാനീസ് സായുധ സേനയുടെ ബോംബുകളിൽ ഉപയോഗിച്ചെന്നും യു.എസ് പറയുന്നു. ബോംബുകൾ ലഭിച്ചതോടെ സായുധ സേന വെടിനിർത്തൽ നിർദ്ദേശങ്ങൾ നിരസിച്ചുവെന്ന് യു,എസ് ആരോപിച്ചു.
സുഡാനിലെ ഏറ്റവും വലിയ പ്രതിരോധ സംരംഭമാണ് ഡിഫൻസ് ഇൻഡസ്ട്രീസ് സിസ്റ്റം. ആഭ്യന്തരയുദ്ധത്തിലെ ഒരു വിഭാഗമായ സായുധ സേനയുടെ ആയുധശേഖരം കൈകാര്യം ചെയ്യുന്നത് ഇവരാണ്. സുഡാൻ മാസ്റ്റർ ടെക്‌നോളജി എന്നറിയപ്പെടുന്ന ഗ്യാഡ് ഇൻഡസ്ട്രിയൽ ഗ്രൂപ്പ് ഉൾപ്പെടെയുള്ള നിരവധി ഉപകമ്പനികൾ ഇവർക്കുണ്ട്. സുതാര്യതയില്ലാത്ത മേഖലകളിലൂടെ കോടിക്കണക്കിന് ഡോളറാണ് ഡി.ഐ.എസ് സമ്പാദിക്കുന്നത്.
ഡി.ഐ.എസിന്‍റെ സഹായത്തോടെ 2024 മുതൽ ഈജിപ്തിൽ നിന്നും നാഗ്പൂരിലെ കമ്പനിയിൽ നിന്നും ടി.എം.എ.സി സ്ഫോടകവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഏകദേശം 20 രാജ്യങ്ങളിലേക്ക് പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കായി തങ്ങൾ സ്ഫോടകവസ്തുക്കൾ അയക്കാറുണ്ടെന്ന് നാഗ്പൂരിലെ കമ്പനി വ്യക്തമാക്കി. ഛത്തീസ്ഗഡിലെ റായ്പൂരിലും റായ്ഗഢിലുമായി ഈ കമ്പനിക്ക് ഫാക്ടറികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

