മരിയുപോളിൽ 700ലേറെ യുക്രെയ്ൻ സൈനികർ കൂടി കീഴടങ്ങി -റഷ്യ
text_fieldsകിയവ്: 24 മണിക്കൂറിനിടെ മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയിലെ 771 സൈനികർ കൂടി കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടു. ഇതോടെ ആയുധംവെച്ച് കീഴടങ്ങിയ യുക്രെയ്ൻ സൈനികരുടെ എണ്ണം 1700 കടന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റഷ്യ അറിയിച്ചു. അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയിൽ പരിക്കേറ്റവരുൾപ്പെടെ നൂറുകണക്കിന് യുക്രെയ്ൻ സൈനികർ അവശേഷിക്കുന്നതായി റെഡ് ക്രോസ് ചൂണ്ടിക്കാട്ടി. മാനുഷിക പരിഗണന മുൻനിർത്തി റഷ്യ-യുക്രെയ്ൻ സൈനികരെ പരസ്പരം കൈമാറാനുള്ള നീക്കവും നടക്കുന്നതായി റെഡ് ക്രോസ് അധികൃതർ വ്യക്തമാക്കി.
ഡൊണേട്സ്കിൽ ഷെല്ലാക്രമണം രൂക്ഷമാണ്. ഇവിടെ സുരക്ഷിത താവളങ്ങളില്ലെന്ന് ഗവർണർ പാവ്ലോ കിരിലെങ്കോ ടെലഗ്രാം ചാനൽ വഴി അറിയിച്ചു. സിവിലിയന്മാർക്കുനേരെ റഷ്യൻ സേന വെടിയുതിർക്കുകയാണെന്നും എന്നാൽ സമയബന്ധിതമായ ഇടപെടലിലൂടെ ഭൂരിഭാഗം ആളുകളെയും ഒഴിപ്പിക്കാൻ സാധിച്ചതായും അദ്ദേഹം തുടർന്നു.
ഭക്ഷ്യക്ഷാമം മറികടക്കാനുള്ള വഴിതേടുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സൂചിപ്പിച്ചു. യുക്രെയ്ൻ വിഷയത്തിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുതിർന്ന റഷ്യൻ നയതന്ത്ര പ്രതിനിധി സെർജി ലാവ്റോവുമായി ചർച്ച നടത്തി.
റഷ്യൻ സൈനികർ പൂർണമായി രാജ്യത്തുനിന്ന് പിന്മാറുന്നതുവരെ ഒരുതരത്തിലുള്ള വെടിനിർത്തലും സ്വീകാര്യമല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ വക്താവ് മിഖെയ് ലോ പൊഡോലിയാക് അറിയിച്ചു. റഷ്യൻ പ്രതിനിധികളുമായി നടന്ന നിരവധി ചർച്ചകളിൽ യുക്രെയ്നെ പ്രതിനിധാനംചെയ്ത് ഇദ്ദേഹം പങ്കെടുത്തിരുന്നു.
റഷ്യൻ സൈന്യം പ്രതിരോധത്തിൽ
യുക്രെയ്ൻ അധിനിവേശം പരാജയത്തിലേക്കുനീങ്ങുന്ന സാഹചര്യത്തിൽ റഷ്യൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ സമ്മർദത്തിലാണെന്ന് ബ്രിട്ടീഷ് സൈനിക അധികൃതർ വിലയിരുത്തി. ആദ്യഘട്ടത്തിൽ നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കിയിരുന്നു. ഖാർകിവ് കീഴടക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ചുമത്തി ലഫ്. ജനറൽ സെർഹി കിസലിനെയും വൈസ് അഡ്മിറൽ ഐഗർ ഒസിപോവിനെയും റഷ്യ പുറത്താക്കിയിരുന്നു. നിലവിൽ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേറി ജെറസിമോവിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വാസം വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല.
അതിനിടെ, യുക്രെയ്ന് കൂടുതൽ ആയുധം നൽകിയ ജർമനിയുടെ തീരുമാനം ചാൻസലർ ഒലാഫ് ഷോൾസ് ന്യായീകരിച്ചു. പ്രതിരോധത്തിനായി ആയുധങ്ങൾ നൽകിയത് യുക്രെയ്നിലെ സംഘർഷം തീവ്രമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.